Friday, 11 September 2009

റിലേഷന്‍ഷിപ് കൗണ്‍സലിങ്ങ്

मुबारकें तुम्हें कि तुम
किसी के नूर हो गए
किसी के इतने पास हो
कि सब से दूर हो गए

How close CAN you get to someone?

ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം അടുക്കാന്‍ സാധിക്കും? ഒരാളോടുള്ള അടുപ്പം കാരണം ലോകത്ത് മറ്റെല്ലാവരില്‍ നിന്നും അകലെയാകാനാകുമോ?

സാധാരണ പരിചയപ്പെടുന്ന മനുഷ്യരെ നാം വസ്തുക്കളില്‍ നിന്ന് വ്യത്യസ്തമായി കാണാറുണ്ടോ? തിന്നുക എന്ന ആവശ്യത്തിനുള്ളതാണ് ചോറ്. ചോറുണ്ടാക്കുക എന്ന ആവശ്യത്തിനുള്ളതാണ് അരി. അരി നമുക്ക് വില്‍ക്കുക എന്ന ആവശ്യത്തിനുള്ളതാണ് പീടികക്കാരന്‍? അതിലുപരി ആ മനുഷ്യന്റെ അസ്തിത്വത്തിന് നാം കാരണം വല്ലതും കല്‍പിക്കാറുണ്ടോ?

കുറേ വസ്തുക്കള്‍ക്കിടയില്‍ വല്ലപ്പോഴും നാം ഒരു മുഖത്തെ തിരിച്ചറിയുന്നു. അതോടെ കാര്യങ്ങള്‍ മാറുന്നു. മറ്റൊരു മനുഷ്യന്റെ പുഞ്ചിരിയില്‍ നാം സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നു. സ്വന്തം ചെറിയ ചെറിയ ഇഷ്ടങ്ങളെ ബലി നല്‍കാന്‍ തയ്യാറാകുന്നു.

എന്നാല്‍ ഏതുവരെ? എപ്പോഴും ചെറിയൊരകലം എല്ലാവരില്‍ നിന്നും പാലിക്കാന്‍ നാം ശ്രദ്ധിക്കാറില്ലേ?

ഇല്ലെങ്കിലാണ്‌ പ്രശ്നം. ശാശ്വതമല്ലാത്ത എന്തിനോടും അധികം attached ആകുന്നത് നല്ലതല്ല. പ്രിയപ്പെട്ട വാച്ച് ഒരിക്കല്‍ നടത്തം നില്‍ക്കും. പ്രിയപ്പെട്ട കളിക്കാരന്‍ ഒരു ദിവസം റിട്ടയര്‍ ചെയ്യും. പ്രിയപ്പെട്ട വ്യക്തി പൊടുന്നനെ മരിക്കും. ശാശ്വതമെന്ന് വ്യാമോഹിച്ച ബന്ധങ്ങള്‍ മുറിയും.

മോഹങ്ങളുണ്ടേങ്കിലേ മോഹഭംഗങ്ങളുണ്ടാകൂ (എന്റെ വല്ല്യാപ്പാനെക്കാളൂം പ്രായമുള്ള ഡയലോഗായിരിക്കും). എന്നുവച്ച് മോഹങ്ങള്‍ ഉപേക്ഷിക്കാനല്ല. കുറച്ചുകൂടി പ്രായോഗികവും റാഷണലും ആകണമെന്നു മാത്രം. കാന്തികചാര്‍ജ്ജുകള്‍ കണ്ടുപിടിക്കുക, P=NP പരികല്‍പന തെളിയിക്കുക, ഹിഗ്ഗ്സ് ബോസോണ്‍ ഇല്ലെന്ന് തെളിയിക്കുക, റീമാന്‍ സീറ്റ പരികല്‍പന തെളിയിക്കുക - ഇതൊക്കെയാണ്‌ (ഐ മീന്‍, എല്ലാം വേണം) എന്റെ ചില മോഹങ്ങള്‍. പ്രായോഗികമോ റാഷണലോ ആണെന്ന് അവകാശവാദം ഉന്നയിക്കുന്നില്ല. ഇവയൊന്നും നടന്നിട്ടില്ലെങ്കിലും ജീവിതം ബാക്കിയുണ്ട് എന്നൊരു ബോധം വേണമെന്ന് മാത്രം

(മുകളില്‍ പറഞ്ഞ കാര്യങ്ങളും ലിങ്കുകളുമൊന്നും [ലിങ്ക് വെറുതെ വായിച്ചു നോക്കാന്‍ നിന്നിട്ടല്ലേ, ഞാന്‍ പറഞ്ഞിരുന്നോ വായിക്കാന്‍?] മനസ്സിലായില്ലെങ്കില്‍ കുറച്ചുകൂടി സിമ്പിളായി വിശദീകരിക്കാം)

അതുവരെ റാഷണലായി നിന്നിരുന്ന രമണനെ നട്ടപ്പാതിരക്ക് കൊടുങ്കാട്ടില്‍ കൊണ്ടുപോയി മാലയിട്ട് ചന്ദ്രിക വഴിതെറ്റിക്കുന്നു (സത്യമായും ഇങ്ങനെ നീണ്ട കവിതകളൊന്നും വായിക്കാന്‍ എന്നെക്കൊണ്ടാകില്ല. ഈ പേജില്‍ നിന്ന് തട്ടിയതാണ്‌). അച്ഛന്‍ കെട്ടിച്ചുവിടാന്‍ തീരുമാനിക്കുന്നതോടെ ചന്ദ്രികയുടെ തകര്‍ക്കാനാകാത്ത വിശ്വാസത്തിന്റെ കാറ്റു പോകുന്നു, തലയില്‍ ബോധം കിളിര്‍ക്കുന്നു. പൊട്ടിത്തകര്‍ന്ന കിനാക്കളൊക്കെക്കൂടി തലയില്‍ വീഴുമ്പോള്‍ കുടിച്ച് ഇഞ്ചിഞ്ചായി ചാകാന്‍ നില്‍ക്കാതെ ഡീസന്റായി രമണന്‍ കയറെടുക്കുന്നു.

കഠിനമായ ഹൃദയവേദന; ഇങ്ങനെ അല്പാല്പം മരിച്ചുകൊണ്ട് എന്റെ അവസാനദിനത്തെ പ്രതീക്ഷിക്കുവാന്‍ ഞാനശക്തനാണ്. ഒരു കര്‍മ്മവീരനാകുവാന്‍ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.... പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക - ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം..... എനിക്ക് പാട്ടുപാടുവാന്‍ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നുപോയി - കൂപ്പുകൈ.

വിടപറയുന്നെങ്കില്‍ ഇങ്ങനെ പറയണം. സദസ്സിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു കൈയടി. എന്നാലും രമണന്‌ വട്ടാന്നേ ഞാന്‍ പറയൂ. ഒന്ന് റീവൈന്റടിച്ചാല്‍ ആദ്യകാലത്ത് ചന്ദ്രിക പിന്നാലെ നടന്നപ്പോള്‍ എന്തൊക്കെ വിചാരിച്ചുകൊണ്ടാണോ ഒഴിവാക്കാന്‍ നോക്കിയത്, അതൊക്കെത്തന്നെയേ സംഭവിച്ചിട്ടുള്ളൂ എന്ന് മനസ്സിലാക്കാനേ ഉള്ളായിരുന്നു. കക്ഷി നിന്നില്ല. ജീവിതത്തില്‍ എന്ത് ചെയ്യണമെന്നറിയാതിരിക്കുന്ന സന്ദര്‍ഭത്തില്‍ ഭൂതകാലത്തിലേക്കൊന്ന് നോക്കിയാല്‍ പല പ്രശ്നങ്ങളും തീരും.

വല്ല കാര്യത്തിനും ഞാന്‍ ഇങ്ങനെ കെട്ടിത്തൂങ്ങിയാല്‍ കവിതയിലൂടെ ഫേമസാക്കാന്‍ മാത്രം സാഹിത്യമുള്ള ഫ്രണ്ട്സൊന്നും ഇല്ല എന്നതിനാല്‍ക്കൂടിയാണ് ഞാനിത് എഴുതുന്നത് (വല്ലപ്പോഴും തൂങ്ങിച്ചാവാന്‍ തോന്നിയാല്‍ എനിക്കുതന്നെ വായിച്ചുനോക്കാമല്ലോ).

അപ്പോള്‍ പ്രാക്റ്റിക്കലാകാന്‍ ശ്രമിക്കാം

How close SHOULD you get to someone?

ഒരാളോട് എത്ര അടുക്കണം? (അനാലിസിസ് പ്രണയത്തെ അടിസ്ഥാനമാക്കി ചെയ്യുന്നത് സിനിമ കണ്ട് പരിചയമുള്ള എല്ലാര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്‌. സുഹൃദ്ബന്ധങ്ങള്‍, താരാരാധന മുതലായവയ്ക്കും ഇഷ്ടപ്പെട്ട രാഷ്ട്രീയനേതാവ് തട്ടിപ്പോയാലും ഒക്കെ അല്ലറചില്ലറ മാറ്റങ്ങളോടെ ഉപയോഗിക്കാം)

ഒരിക്കലും മറക്കാനാകാത്തവിധം അടുക്കാതിരിക്കുക. ഇതെന്ത് വട്ടാല്ലേ? കുറച്ചുകൂടി വിശദമാക്കാം. ഓരോ അഞ്ച് മിനിറ്റിലും ഇന്ന ആളുടെ മുഖം മുന്നില്‍ വരുമെന്നും എന്തൊക്കെത്തന്നെ സംഭവിച്ചാലും (ഈ പ്രയോഗത്തിന്റെ വിശദീകരണത്തിന്‌ താങ്കള്‍ രമണനാണെന്ന് കരുതി രമണന്‍ വായിക്കുക) അത് അങ്ങനെത്തന്നെ ഇരിക്കും എന്നും ഉണ്ടെങ്കില്‍ ഒന്ന് കണ്ട്രോള്‍ ചെയ്യുന്നത് നല്ലതാണ്‌. ഇല്ലെങ്കില്‍ മുറപ്പെണ്ണിലെ നസീറിനെപ്പോലെ (ഇങ്ങേര്‍ക്ക് വിഷാദകാമുകന്റെ റോള്‍ അഭിനയിച്ചഭിനയിച്ച് ഡിപ്രെഷനൊന്നും വന്നില്ലേ? ഹീത്ത് ലെഡ്ജര്‍ ഒറ്റ റോളുകൊണ്ട് തട്ടിപ്പോയല്ലോ)

മറക്കുവാന്‍ പറയാനെന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം

എന്നിങ്ങനെ പാടിനടക്കണ്ടിവരും. സംഗതി പുറമെനിന്ന് നോക്കുമ്പോള്‍ ശുദ്ധഭോഷ്കാണ്‌. മറന്നുപോയി എന്ന് (ആത്മാര്‍ത്ഥമായി) ദിവസത്തില്‍ എത്രതവണ പറയാറുണ്ട്? അപ്പോള്‍ വ്യക്തിയെ മറക്കാതെ അയാളുമായുള്ള ബന്ധം കാരണമുള്ള വിഷാദം ടോണ്‍ ഡൗണ്‍ ചെയ്യാനെങ്കിലും അധികം വിഷമമില്ലാതെ സാധിക്കില്ലേ?

ബന്ധങ്ങളിലെങ്കിലും, മറ്റേയാള്‍ തനിക്കു വേണ്ടിയാണ്‌ സൃഷ്ടിക്കപ്പെട്ടത് എന്ന രീതിയില്‍ ചിന്തിക്കാതിരിക്കുക

कभी कभी मेरे दिल में ख्याल आता है
कि जैसे तुझको बनाया गया है मेरे लिए
तू अब से पहले सितारों में बस रही थी कहीं
तुझे ज़मीं पे बुलाया गया है मेरे लिए

ഇങ്ങനത്തെ വിചാരവും വച്ചിരുന്നാല്‍ പ്രശ്നമാകും. തന്നെക്കൂടാതെ മറ്റേ വ്യക്തിക്ക് ഒരു ലോകമുണ്ടെന്ന് അംഗീകരിക്കുന്നതുവഴി ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ഒരു ദിവസം പെട്ടെന്ന് ഈ ലോകത്തില്‍ നിന്ന് പുറത്തായി എന്നു കരുതി അധികം വിഷാദിക്കേണ്ട കാര്യമില്ല.

ദുഃഖം എല്ലാവര്‍ക്കുമുള്ളതാണ്‌, വൈരാഗികള്‍ക്കൊഴികെ. താവോ (ഡൗ) പറയുന്നപോലെ എല്ലാം let go ചെയ്യാനായാല്‍ നഷ്ടങ്ങള്‍ ദുഃഖകാരണമാകില്ല, കാരണം, നഷ്ടപ്പെടാന്‍ ഒന്നും നമ്മുടേതായിരുന്നില്ലല്ലോ. എന്നാല്‍ ഫലമിച്ഛിക്കാതെ കര്‍മ്മം ചെയ്യാന്‍ തന്നെ നമ്മെക്കൊണ്ടാവില്ല. അപ്പോള്‍ നഷ്ടവും അനുബന്ധിച്ചുള്ള ദുഃഖവും പ്രതീക്ഷിച്ചുകോണ്ടേ ജീവിക്കാവൂ.

ഇത്രയേ ഉള്ളൂ. സോ സിമ്പിള്‍. എന്നാലും ആരും ഇങ്ങനെ ചിന്തിക്കുന്നില്ല എന്നെനിക്കുറപ്പാണ്‌. അല്ലെങ്കില്‍ സിനിമകളിലധികവും പ്രണയത്തെക്കുറിച്ചാകുമോ? മലയാളം, ഹിന്ദി ഭാഷകളിലൊക്കെ പത്ത് പടമെടുത്താല്‍ അഞ്ചെണ്ണം പ്രണയസാഫല്യത്തെക്കുറിച്ചും മൂന്നെണ്ണം പ്രണയനൈരാശ്യത്തെക്കുറിച്ചും ആയിരിക്കും (റെഫറന്‍സ് : 73% Statistics are made just like that).

അല്ല ഞാനിപ്പം ഇതൊക്കെ എന്തിനാ എഴുതുന്നത്? കയ്യിലിരിപ്പ് വച്ച് പ്രണയനൈരാശ്യത്തിന്‌ സാധ്യത കുറവാണ്‌ (എങ്കിലും എനിക്കൊരു ഗേള്‍ഫ്രണ്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതല്ലാതെ worldly ആയി എന്നില്‍ നിന്ന് യാതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും എന്റെ ഒരു ജൂനിയര്‍). സുഹൃത്തുക്കളും അധികമൊന്നുമില്ല. ന്നാലും, ചില പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍, അതിലെ വരികള്‍ ശ്രദ്ധിക്കുമ്പോള്‍, ഇങ്ങനെ ചൊറിഞ്ഞുവരും.....

Sunday, 30 August 2009

മതിലുകള്‍

ന്യൂ ഡല്‍ഹിയില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് ഏതാണ്ട് 700 കിലോമീറ്ററാണ് ദൂരം. കോഴിക്കോട്ടേക്കാകട്ടെ ഏതാണ്ട് 2500 കിലോമീറ്ററോളം. ഡല്‍ഹിക്കാരുടെ ഹിന്ദിയും ഇസ്‌ലാമാബാദുകാരുടെ ഉറുദുവും തമ്മില്‍ എന്തൊക്കെ അന്തരമുണ്ടെങ്കിലും ഹിന്ദിയും മലയാളവും തമ്മിലുള്ളതിനെക്കാള്‍ കുറവേയുള്ളൂ.

എന്റെ ഒരു സുഹൃത്ത് ഡല്‍ഹിക്കാരനാണ്. പാക്കിസ്താനികളെ ഹോസ്റ്റല്‍ മെസ്സിലെ ഭക്ഷണത്തെക്കാളും വെറുക്കുന്നു. 1971-ലെ യുദ്ധത്തില്‍ ഇന്ത്യ പാക്കിസ്താന്‍ കീഴടക്കി കാശ്മീര്‍ കൈവശപ്പെടുത്തണമായിരുന്നു എന്നും അമേരിക്ക ഇറാഖില്‍ ചെയ്തതുപോലൊരു കളി കളിക്കണമായിരുന്നുവെന്നും അഭിപ്രായപ്പെടുന്നു. ഒര് പാക്കിസ്താനി പട്ടാളക്കാരനെ കൊല്ലാന്‍ പറ്റിയാല്‍ ജീവിതത്തില്‍ വേറെ എന്തൊക്കെ നേട്ടങ്ങളുണ്ടായാലും സി.വി യില്‍ ഏറ്റവും മുകളിലായി അത് എഴുതി വയ്ക്കും എന്ന് പറയുന്ന മറ്റൊരു കൂട്ടുകാരന്‍ എനിക്കുണ്ട്.

എന്നെക്കാള്‍ അവരുടെ ഭാഷയ്ക്കും സംസ്കാരത്തിനും കൂടുതല്‍ പരിചയം അതിര്‍ത്തിക്കപ്പുറത്തെ മനുഷ്യനെയാണ്. എന്നിരുന്നാലും ഒരു രാജ്യത്തെ ജനതയെ മൊത്തം വെറുക്കാന്‍ മാത്രമേ അവര്‍ക്ക് സാധിക്കൂ.

എന്തുകൊണ്ട്?

ഭൂതകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും ചരിത്രത്തില്‍ ഉത്തരങ്ങളുണ്ട്. കുറ്റം എല്ലാവരുടേതുമാണ്‌.

Q : You're locked in a room with Saddam Hussein, Adolf Hitler, and a Pakistani. You have a gun with ONLY two bullets. What do you do?
A : Shoot the Pakistani twice to make sure he's dead.

ചിരി മുഴങ്ങട്ടെ

ദേശസ്നേഹം എന്നാല്‍ നമുക്ക് അയല്‍ക്കാരോടുള്ള വെറുപ്പാണ്‌ - അത് ചൈനയായാലും പാക്കിസ്താനായാലും.

നാം മതിലുകള്‍ ഉണ്ടാക്കിവച്ചു. അതില്‍പിന്നെ വെറുക്കാനല്ലാതെ നമുക്ക് സാധിക്കില്ല. അതിര്‍ത്തികള്‍ ഒരിക്കലും വിദ്വേഷത്തിന്റെ പാഠങ്ങളല്ലാതെ പഠിപ്പിക്കുന്നില്ല. വ്യത്യാസങ്ങളില്‍ സാമ്യം കണ്ടെത്താന്‍ നാം ഒരിക്കലും ശ്രമിക്കാറുമില്ല. സ്വന്തത്തോടുള്ള സ്നേഹവും അന്യനോടുള്ള വെറുപ്പും ഒന്നല്ല എന്ന് മനസ്സിലാക്കാനും നമുക്കാകുന്നില്ല.

രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ഉയരത്തില്‍ മതിലുകള്‍ കെട്ടി വിദ്വേഷത്തിന്റെ കോട്ടകള്‍ തീര്‍ക്കാന്‍ എളുപ്പമല്ല. വര്‍ഗ്ഗീയകലാപങ്ങള്‍. എണ്ണമില്ലാത്ത മനുഷ്യജീവനുകള്‍. ഗാന്ധി. മനസ്സുകളിലും അതിര്‍ത്തിയിലും യുദ്ധങ്ങള്‍. രക്തത്തിന്റെയും കണ്ണുനീരിന്റെയും പുഴകള്‍. വിലയും ചെറുതല്ല.

എന്നാലും നമുക്കിത് അത്ര വിഷമകരമായി തോന്നാറില്ല. ദിനവും മനസ്സുകള്‍ക്കിടയില്‍ മതിലുകള്‍ കെട്ടി ശീലിച്ചവരാണ്‌ നാം. മുന്നിലിരിക്കുന്ന വ്യക്തിയോട് ഒന്നും മിണ്ടാതെ രണ്ടു നിമിഷം ഇരുന്നു നോക്കൂ. വെവ്വേറെ ലോകങ്ങളില്‍ ജീവിക്കാന്‍ ശ്രമിക്കുന്നവരാണ് നാം. പരസ്പരം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഗാലക്സികളെപ്പോലെ നിരന്തരം അകന്നുകൊണ്ടിരിക്കുന്നവരാണ്‌.

പറഞ്ഞു നോക്കുക വെറുതെ
നിങ്ങള്‍ക്കെത്ര കിളിയുടെ പാട്ടറിയാം
എത്ര മരത്തിന്‍ തണലറിയാം

കാക്കത്തൊള്ളായിരം അല്ലേ?

എന്നാല്‍,

എത്ര മനസ്സിന്‍ നോവറിയാം
എത്ര മുഖത്തിന്‍ നേരറിയാം

ഉയരത്തില്‍ മതിലുകള്‍ കെട്ടി ജീവിച്ചവര്‍ക്ക് അപ്പുറത്തെന്താണ്‌ എന്നതിനെക്കുറിച്ച് എന്തറിയാം?

ചില്ലുമേടകളാണ്‌ മതിലുകളെക്കാള്‍ നല്ലത്. പക്ഷെ അവ തകര്‍ക്കപ്പെടുമോ എന്ന ഭയമാണ്‌ നമുക്ക്. കിണറ്റിലെ തവളകളായി പുറമെയൊരു ലോകമുണ്ടെന്ന് വിശ്വസിക്കുക പോലും ചെയ്യാതെ ജീവിക്കുന്നത് ഇതിലും എത്രയോ ഭേദമാണ്‌.

മതിലുകള്‍ക്കുള്ളില്‍ കോട്ടയിലെ ഇരുട്ടില്‍ ജീവിതം തള്ളിനീക്കുന്ന നമ്മിലേക്ക് പ്രകാശം എപ്പോഴാണ്‌ ഇറങ്ങിവരുക?

तमसो मा ज्योतिर्गमय

Thursday, 13 August 2009

മാറ്റം

वक्त ने किया क्या हसीं सितम
तुम रहे न तुम हम रहे न हम

കാലത്തിനനുസരിച്ച് മാറാത്തതായി ജീവിതത്തില്‍ എന്തെങ്കിലുമുണ്ടോ? ക്വാണ്ടം ബലതന്ത്രത്തിലെ stationary state മാതിരി ഒരു സാധനം?

ഇഷ്ടാനിഷ്ടങ്ങളില്‍ മാറ്റം വരാന്‍ ഒരു നിമിഷം മതി. ബന്ധങ്ങളില്‍ മാറ്റം വരാന്‍ ഉറപ്പനുസരിച്ച് അല്‍പം കാലം. വിശ്വാസങ്ങളില്‍ മാറ്റം വരാന്‍ ഒരു സംഭവം. ഓര്‍മ്മകള്‍ പോലും പൂര്‍ണ്ണമായി തുടച്ചുനീക്കപ്പെടാനും അധികകാലം വേണ്ട.

കഴിഞ്ഞ ദിവസത്തെ ചിന്തകള്‍ ഒരു പട്ടികയില്‍ എഴുതി വച്ചത് ഇന്ന് വായിച്ചുനോക്കിയാല്‍ എത്ര കാര്യങ്ങള്‍ അവിശ്വസിനീയമായുണ്ടാകും? കഴിഞ്ഞ വര്‍ഷത്തേതായാലോ? പത്തു വര്‍ഷം മുമ്പ്?

ഭൂതകാലത്തിലെ ഞാനും ഇന്നത്തെ ഞാനും തമ്മില്‍ സാമ്യങ്ങളെക്കാള്‍ വ്യത്യാസങ്ങളല്ലേ കൂടുതല്‍? എങ്കില്‍ പിന്നെ ഈ മാറിക്കൊണ്ടിരിക്കുന്ന അസ്തിത്വത്തില്‍ സ്ഥായിയായുള്ള 'ഞാന്‍' എന്താണ്‌? ജീവിതത്തില്‍ ചോദ്യങ്ങളാണോ ഉത്തരങ്ങളെക്കാള്‍ കൂടുതല്‍? കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്വത്വത്തെക്കുറിച്ച് നൂറു ചോദ്യങ്ങള്‍ ചോദിച്ചാല്‍ എത്രയെണ്ണത്തിന്‌ മറുപടി വരും?

तुम भी खो गए हम भी खो गए
एक रह पर चलके दो कदम

ഒരേ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ എത്ര പെട്ടെന്നാണ്‌ ലംബമായ പാതകളിലൂടെ നീങ്ങാന്‍ തുടങ്ങുന്നത്? കാലടികള്‍ ഒപ്പിച്ച് നടക്കാതിരിക്കുന്നതാണ്‌ നല്ലത്, കാരണം അനുരണനം നഷ്ടമാകുമ്പോള്‍ ഏകാന്തത ഭീകരമായിരിക്കും.

ജീവിതത്തിന്റെ ജ്യാമിതി യൂക്ലീഡിയന്‍ ആണ്‌. അതിനാല്‍ ഒരിക്കല്‍ നേര്‍രേഖകള്‍ കൂട്ടിമുട്ടിയ ശേഷം വേര്‍പിരിയുന്നത് എന്നെന്നേക്കുമായായിരിക്കും.

മാറ്റങ്ങളില്‍ നിന്ന് നാം ഒന്നും പഠിക്കുന്നില്ല എന്നു മാത്രം. ഒരു കാലം കഴിഞ്ഞാല്‍ പക്വത്യ്ക്ക് ഫുള്‍ സ്റ്റോപ്പ് വീഴുന്നു. അനുഭവം ഏറ്റവും കൂടുതല്‍ കാലം പഠിപ്പിക്കാന്‍ ശ്രമിച്ച അദ്ധ്യാപകനായിരിക്കാം. പക്ഷെ അങ്ങേരുടെ വിജയശതമാനം മഹാ മോശമാണ്‌.

യാത്ര മാത്രം തുടരുന്നു. പാതയോ ലക്ഷ്യമോ ഇല്ലാതെ. കണ്ട സ്ഥലങ്ങള്‍ തന്നെ വീണ്ടും കാണാന്‍ തുടങ്ങിയാലും ഉള്ളിലെ മാറ്റം മൂലം ഒന്നും തിരിച്ചറിയാതെ പോകുന്നു.

जायेंगे कहाँ सूझता नहीं
चल पड़े मगर रास्ता नहीं
क्या तलाश है कुछ पता नहीं

തിരയുന്നത് കാണാതിരിക്കുന്നത് തിരയുന്നതെന്തെന്ന് അറിയാത്തതുകൊണ്ടാണ്‌. പക്ഷെ തിരച്ചിലിലാണ്‌ കാര്യം. ലക്ഷ്യമോ ഫലമോ പ്രധാനമല്ല. അതിനാല്‍ മാറ്റത്തിനിടയിലും ഉള്ളിലും പുറത്തും എന്തെങ്കിലുമൊക്കെ തിരഞ്ഞുകൊണ്ടിരിക്കുക

Saturday, 1 August 2009

This post more intentionally left blank

മൗനം

हम लबों से कह पाये
उनसे हाल - - दिल कभी
और वो समझे नहीं यह
खामोशी क्या चीज़ है

(ദയവായി തെറ്റുണ്ടെങ്കില്‍ തിരുത്തുക. ഹിന്ദി എഴുതുന്നതൊക്കെ മറന്നു. [ഉമ്മ കേള്‍ക്കണ്ട - വെട്ടിക്കൊല്ലും])

മിണ്ടാണ്ടിരുന്നാല്‍ ഇങ്ങനെയും ചില പ്രശ്നങ്ങളുണ്ട്. മൗനം എല്ലായ്പ്പോഴും കവിതയിലല്ല അവസാനിക്കുക.

ഒരു വാക്കു പറഞ്ഞാല്‍ അതിന്‌ ആ വാക്കിന്റെ അര്‍ത്ഥമേ ഉള്ളൂ. പറയാണ്ടിരുന്നാല്‍ ആയിരം സാധ്യതകളുടെ അര്‍ത്ഥങ്ങളും.

പക്ഷെ ഓരോരുത്തരും അവരവര്‍ ഉദ്ദേശിക്കുന്നതു മാത്രമേ വാക്കുകളില്‍ നിന്നുപോലും കേള്‍ക്കൂ. അപ്പോള്‍ ആയിരം സാധ്യതകളില്‍ നിന്നോ?

എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്‌റ പറയാന്‍ തുടങ്ങിയത്?

എന്തുമാകാം. പക്ഷെ മജീദ് എന്താണ്‌ മനസ്സിലാക്കിയത് എന്നതാണ്‌ ആകെയുള്ള കാര്യം.

പറഞ്ഞ് മനസ്സിലാകാന്‍ വേണ്ടിയല്ല, പറയാതിരുന്ന് ഉദ്ദേശിക്കാത്തത് കേള്‍ക്കാതിരിക്കാനാണ്‌ നാം സംസാരിക്കുന്നത്. അല്ലെങ്കില്‍ നാം കൂടുതല്‍ നേരവും മിണ്ടാതിരിക്കുമായിരുന്നു

Friday, 24 July 2009

കാലചക്രം

മുന്നറിയിപ്പ് : സ്വന്തം കണ്ണില്‍ കോല്‍ ഇരിക്കുമ്പോള്‍ അന്യന്റെ കണ്ണിലെ കരടെടുക്കരുത് എന്നതൊക്കെ ഈ പോസ്റ്റിന്റെ ആവശ്യത്തിന് മറക്കുക.

ഈ സാഹിത്യകാരന്‍മാര്‍ എന്ന വര്‍ഗ്ഗത്തെ എനിക്ക് വല്ല്യ ഇഷ്ടമില്ല. പ്രത്യേകിച്ച് കവികളെ. ഒരു കാര്യവുമില്ലാതെ സാധനങ്ങള്‍ കോമ്പ്ളിക്കേറ്റഡ് ആക്കും. പ്രാസം ഒപ്പിക്കാന്‍ വേണ്ടി വേണ്ടാത്തതൊക്കെ വലിച്ചുവാരി എഴുതും. രണ്ട് വരിയില്‍ തീര്‍ക്കാവുന്നത് കൊണ്ട് ഒരൊന്നൊന്നര പേജ് നിറയ്ക്കും. ഇവന്മാര്‍ക്കൊക്കെ അക്ഷരത്തിന്റെ എണ്ണമനുസരിച്ചാണോ കാശു കൊടുക്കുന്നത്?

പിന്നെ കൊറേ വാക്കുകളും എക്സ്പ്രെഷനുകളും. ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദ്ദുരം എന്നൊക്കെ വലിച്ചുനീട്ടി എഴുതുന്നതുകൊണ്ട് മനുഷനെ നിഘണ്ടു വായിപ്പിക്കാം എന്നല്ലാതെ എന്ത്? പാമ്പിന്റെ വായിലെ തവള എന്നതിനെന്താ അന്തസ്സു കുറവുണ്ടോ?
അദ്വൈതാമലഭാവസ്പന്ദിതവിദ്യുന്മേഖല പൂകീ ഞാന്‍ (തെറ്റുണ്ടെങ്കില്‍ തിരുത്തുക) എന്നു ഞാന്‍ പറഞ്ഞാല്‍ ശരിക്കും എനിക്കെന്തു പറ്റീന്നാ അര്‍ത്ഥം?

അതുമാതിരി എനിക്ക് കേള്‍ക്കുമ്പോള്‍ ചൊറിഞ്ഞുവരുന്ന ഒരു വാക്കാണ് കാലചക്രം. എന്തോന്ന് ചക്രം? ഗ്രഹങ്ങള്‍ ചുറ്റിത്തിരിയുന്ന മണ്ഡലം എന്നിതിന് അര്ത്ഥമുണ്ടുപോലും. മാത്രമല്ല, കാലചക്രന്‍ = സൂര്യന്‍ (മഷിത്തണ്ട് പറഞ്ഞതാണ്. സത്യമായും എനിക്കറിയില്ല). സാങ്കേതികപദമായാണ് ഉപയോഗിക്കുന്നതെങ്കില്‍ കുഴപ്പമില്ല. സാങ്കേതികപദങ്ങള്‍ക്ക് വെയ്റ്റില്ലെങ്കില്‍ ഉപയോഗിക്കുന്നവരെ ആരും മൈന്‍ഡ് ചെയ്യില്ല. ലോ ടെമ്പറേച്ചര്‍ പഠിക്കുന്നവരൊക്കെ ആ പേരിന് വെയ്റ്റില്ലാത്തതിനാല് ക്രയോജനിക്സ് എന്നേ പറയൂ. N-(4-hydroxyphenyl)ethanamide എന്നു പറഞ്ഞാല്‍ പാരാസെറ്റാമോള്‍ എന്നു പറയുന്ന ബഹുമാനമാണോ?

പക്ഷെ അതല്ല. കാലചക്രം തിരിയുക എന്നെഴുതിയത് വായിച്ചും കേട്ടും മടുത്തു. ഒന്നുമൊട്ട് തിരിഞ്ഞുമില്ല. ഗൂഗിള്‍ സര്‍ച്ചി ഏതോ ഒരു പേജിലേക്ക് വിട്ടപ്പം കണ്ടതാ : (ഒരു വരി പൊക്കുന്നത് കോപിറൈറ്റ് ഇന്ഫ്രിഞ്ജ്മെന്റ് ആകാണ്ടിരുന്നാല്‍ മതിയാരുന്നു) കിളിര്‍ക്കുന്നു ജീവിതം കാലചക്രം തന്നില്‍. ഒരു കവിതയിലെ ഒരു വരി. ബാക്കി കവിത നോക്കാതെ (ഇനി നോക്കീട്ടാണെങ്കിലും. തെരഞ്ഞ് കണ്ടുപിടിച്ചോ) ഇതിന്റെ അര്‍ത്ഥം (+optimality) ഒന്നു പറഞ്ഞുതരൂ

ഏതായാലും ഒക്കെ തിരിഞ്ഞുവരുമെന്നും സ്ഥലം പോലെ കാലവും വക്രമാണെന്ന് (റിലേറ്റിവിറ്റി മലയാളത്തില്‍ വായിച്ച് ഇങ്ങനെ ആയിപ്പോയതാ. സത്യമായും ഞാന്‍ സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ പെടില്ല) ഏതാണ്ട് മനസ്സിലായിത്തുടങ്ങിയിട്ടുണ്ടു്. എക്സ്പ്ലെയിന്‍ ചെയ്യാം. എന്റെ ജീവിതത്തിലെ ഏറ്റവും ഭീകരമായിരിക്കും എന്നു ഞാന്‍ കരുതുന്ന അഞ്ചു വര്‍ഷങ്ങളില്‍ (പടച്ചോനേ ഇനി ഇതിലും ഭീകരമായ ഒന്നും ഇട്ടുതരരുതേ) രണ്ടെണ്ണം കഴിഞ്ഞു. ഓരോ സെമ്മിലും ഐഐടിയില്‍ (അര്‍ത്ഥം : അകത്തുകടക്കാന്‍ വേണ്ടി ഇന്ത്യയിലെ അത്യാവശ്യം കാശുള്ള ഹൈസ്കൂള്‍ പയ്യന്മാരൊക്കെ ജീവിതത്തിലെ ഏറ്റവും നല്ല വര്‍ഷങ്ങള്‍ തുലയ്ക്കുകയും അകത്തെത്തിക്കഴിഞ്ഞാല്‍ തലയില്‍ കൈ വയ്ക്കുകയും ചെയ്യുന്ന സ്ഥലം) കെടന്ന് പാടുപെടും. വീട്ടില്‍ കുറച്ച് സമയം നിന്നുകഴിയുമ്പോഴേക്ക് ഇങ്ങനെ ഒരു ജീവിതം കെട്ടുകഥയാണെന്ന് തോന്നും (കൂടുതല്‍ വിവരങ്ങള്‍ക്ക് ആടുജീവിതം വായിക്കുക. ഐഐടി ജീവിതം വച്ച് എനിക്കും ഇതുപോലെ എന്തെങ്കിലും എഴുതണം. ആദ്യം പുറത്തുകടക്കട്ടെ). അടുത്ത സെമ്മിന് തിരിച്ചുചെന്നാല്‍ ജീവിതം പഴയപടി.

നൂറു രീതിയില്‍ ഉരുളക്കിഴങ്ങ് പാതി വേവിച്ചത്. ഓരോ കോഴ്സിനും പ്രൊഫസര്‍ പറയുന്നപോലെ പഠിക്കുന്നതിനുള്ള സമയം കൂട്ടിയാല് ദിവസം മുപ്പത്തി ആറ് മണിക്കൂര്‍. വേനലില്‍ 40+ ഡിഗ്രി ചൂട്. തണുപ്പുകാലത്ത് 10-. ആഴ്ചയില്‍ 4 ലാബ്. മാസം മാസം പരീക്ഷ. കാലം മാറി വരും....കഥയിത് തുടര്‍ന്നുവരും....

ഓരോ സെം തുടങ്ങുമ്പോഴും ഇന്നതൊക്കെ ചെയ്യണമെന്ന് വിചാരിക്കും. സെം കഴിഞ്ഞ് കണക്കെടുത്താല്‍ വിചാരങ്ങള്‍ മാത്രം ബാക്കി. ഇന്ന് സെം നമ്പര്‍ 5 തുടങ്ങി. കാളച്ചന്തപോലെ ഒരിടത്ത് ഗ്രേഡ് ഷീറ്റ് വാങ്ങാനിരിക്കുമ്പോള്‍ ശുഭായു പറഞ്ഞു : ഇപ്രാവശ്യമെങ്കിലും മര്യാദയ്ക്ക് മനസ്സിലാക്കി ഫിസിക്സ് പഠിക്കണം. കുറച്ചു കഴിഞ്ഞ് : എല്ലാ സെം തുടങ്ങുമ്പളും പറയാറുള്ളതാ അല്ലേ.

ഓരോ സെമ്മിലും ചക്രം ടൈറ്റായി കഴുത്തില്‍ മുറുകുന്നത് ഇപ്രാവശ്യം സംഭവിക്കരുത് എന്നേ ആഗ്രഹമുള്ളൂ.

പിന്‍കുറിപ്പ് : കാലചക്രവുമായി യാതൊരു ബന്ധവുമില്ലാത്ത പോസ്റ്റെഴുതിയതിനും അനാവശ്യമായ മുന്നറിയിപ്പ് ചേര്‍ത്തതിനും എന്നെ കൊല്ലണമെന്നുള്ളവെരെ കാന്‍പൂരിലേക്ക് ക്ഷണിക്കുന്നു. കാന്‍പൂരിന്റെ മുഖം കണ്ടിട്ടും ജീവന്‍, വിശേഷബുദ്ധി എന്നിവ നഷ്ടപ്പെടാത്തവര്‍ക്ക് എന്റെ വിലാസം : ഹാള്‍ 2, ഐഐടി കാന്‍പൂര്‍