Thursday, 25 February 2010

അഞ്ചര

തീവണ്ടി ഒഴിവാക്കി ബൂര്‍ഷ്വയായി ഫ്ലൈറ്റാക്കിയിട്ടും ഇപ്രാവശ്യം അത്രയേ കിട്ടുള്ളൂ

ഒക്കെ ശരിയായാല്‍ ശനിയാഴ്ച പത്തുമണിയാകുമ്പോഴേക്ക് വീട്ടിലെത്താം
ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം
വെള്ളിയാഴ്ച പകല്‍ തിരിക്കണം

പണ്ട് വണ്ടിയില്‍ വരുന്ന കാലത്ത് ഇതിലും രസമായിരുന്നു കാര്യം. വെള്ളിയാഴ്ച വരെ പരീക്ഷയുണ്ടാകും. ശനിയാഴ്ച രാവിലെ ഏതെങ്കിലും ആണ്ടിവണ്ടിയില്‍ കേറി ഝാന്‍സിയിലേക്ക്. അവടന്ന് മംഗളയില്‍ കേറിയാല്‍ തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെത്താം. വീട്ടിലെത്തിയാല്‍ ആദ്യത്തെ പരിപാടി തൂക്കം നോക്കലാണ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍ രണ്ടുമൂന്ന് കിലോയെങ്കിലും കുറഞ്ഞിട്ടുണ്ടാകും. (എപ്പോഴെങ്കിലും വെയിറ്റ് കൂടി വീട്ടിലെത്തുക എന്നതാണ് എന്റെ സുന്ദരമായ നടക്കാത്ത സ്വപ്നങ്ങളിലൊന്ന്). അഡ്ജസ്റ്റ് ചെയ്യാന്‍ വേണ്ടി ഉണ്ടാക്കണ്ട കോഴിബിരിയാണിയുടെ കണക്ക് ഉമ്മ റെഡിയാക്കി പ്രാവര്‍ത്തികമാക്കി വരുമ്പഴേക്ക് വെള്ളിയാഴ്ചയാകും. പ്രാകിപ്രാകി ഒരു മടക്കയാത്ര... ഇതിനിടെ ആകെ ചെയ്യാന്‍ എന്താ പറ്റുക?

കാട്ടുമാക്കാന്റെ കൂടെ ഒരു നടത്തം. കുന്നു കയറിയിറങ്ങി രണ്ടുമൂന്നു കിലോമീറ്റര്‍ ദൂരെ വരെയുള്ള ഒരുവിധം സ്ഥലമെല്ലാം കണ്ട്, ആനന്ദിന്റെയോ സുജാതട്ടീച്ചറുടെയോ വീട്ടില്‍ ഒന്ന് കയറിയിറങ്ങി ഒരു രണ്ടുമൂന്ന് മണിക്കൂര്‍ അങ്ങനെ. അതിലപ്പറം നടക്കാന്‍ സ്റ്റാമിനയുണ്ട് - പക്ഷെ അസറിനും മഗ്‌രിബിനുമിടക്ക് അത്രയേ സമയമുള്ളൂ. മറ്റു വൈകുന്നേരങ്ങളില്‍ ക്രിക്കറ്റോ ബാഡ്മിന്റണോ മറ്റ് കോപ്രായങ്ങളോ ഒക്കെ. ഒരു പകല്‍ സ്കൂളില്‍ പോയി ടീച്ചര്‍മാരെയൊക്കെ കാണും. ഒരു ദിവസം അമ്മായിയുടെ വീട്ടില്‍ പോവുകയോ അവര്‍ ഇങ്ങോട്ടു വരുകയോ ചെയ്യും.

പ്ലാന്‍ എന്നു പറയാന്‍ ഇത്രയൊക്കെയേ ഉള്ളൂ. കൂട്ടുകാരൊന്നും ഇല്ലാത്തതുകൊണ്ട് ആ രീതിയിലുള്ള പോക്കുവരവുകളില്ല. ബാക്കി കുടുംബക്കാരെ അത്ര ഫ്രീക്വന്റായി സന്ദര്‍ശിക്കാറുമില്ല. ബാക്കി സമയം കെനെറ്റ്‌വാക്ക്, വിക്കിപീഡീയ, ക്യാമറ ട്രിക്കുകള്‍, ഞമ്മളെ പഴയ സ്കൂളില്‍ നിന്നും ഉമ്മയുടെ നിലവിലെ സ്കൂളില്‍ നിന്നും വരുത്തുന്ന ചെറുകഥാസമാഹാരങ്ങളുടെ (ഇടക്കൊക്കെ നോവലുകളും) വായന, തീറ്റ, ഉറക്കം.

ഇതൊക്കെ മതിയാകും വരെ ചെയ്ത് തീരും മുമ്പാണ് മടക്കം.

അഞ്ചര > നാല്
പിന്നെന്തിനാണ് ഞാന്‍ പ്രാകുന്നത്? കാരണങ്ങള്‍ :
1) ഇപ്രാവശ്യം വെള്ളിയാഴ്ച ക്ലാസ്സില്ല. മുമ്പേ പറഞ്ഞിരുന്നെങ്കില്‍ ഒരു ദിവസം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാമായിരുന്നു. സെമസ്റ്റര്‍ തുടങ്ങും വരെ ടൈംടെബിള്‍ ഇടില്ല, വെള്ളിയാഴ്ചത്തെ ക്ലാസ്സൊഴിവാക്കുന്ന കാര്യം രണ്ട് ദിവസം മുമ്പല്ലാതെ പറയുകയുമില്ല.
2) സുഖസുന്ദരമായി ഞായറാഴ്ച തിരിച്ചുപോകാമെന്നായിരുന്നു ആദ്യം പ്ലാന്‍. അപ്പളാണ് പ്രതിഭാ പാട്ടിലിന് ആറാം തീയതി ജുഗുനു ടീമിനെ കാണാന്‍ മുട്ടിയത്. വെറും പ്രാന്താണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലാകെ ഒരു മണിക്കൂറോ മറ്റോ മാത്രമേ നിക്കൂ. അതില്‍ത്തന്നെ പ്രധാന പണി ഏതോ ഗുളിക കുഴിച്ചിടലാണ് (വാര്‍ത്ത വായിച്ച് ഉപഗ്രഹത്തെപ്പറ്റി വലിയ ആരാധനയൊന്നും തോന്നണ്ട. ഇപ്പറയുന്നപോലെ വെള്ളപ്പൊക്കവും ഭൂമികുലുക്കവും ഖിയാമത്തും ഒന്നും അത് പ്രവചിക്കാന്‍ പോണില്ല). അഞ്ചുമിനിറ്റ് കൂടെനിന്ന് ഫോട്ടോയെടുത്തിട്ട് എന്തുകാര്യം എന്ന് പടച്ചോനറിയാം. ഇന്നുവരെ ആ വഴിക്ക് വരാത്ത പണ്ടാരങ്ങളും അന്നവിടെ കാണുമെന്നതുകൊണ്ട് ഫോട്ടോ ശരിയാകുമെന്ന ആശയുമില്ല. വല്ല കലാമോ മറ്റോ ആയിരുന്നെങ്കില്‍ പ്രൊജക്ടിനെപ്പറ്റി അഭിപ്രായം പറയുമെന്നും മാര്‍ഗ്ഗദര്‍ശനം നല്കുമെന്നും വിചാരിക്കാനും വകുപ്പുണ്ട്. ഇവിടെ അങ്ങനത്തെ ഗുണം പ്രതീക്ഷിക്കാനുള്ള പ്രാന്തൊന്നും എനിക്കില്ല.

അതാണ് ദേഷ്യം. മതിലുകളും അഗ്രഹാരത്തില്‍ കഴുതൈയും ഒക്കെ കണ്ട് ദേഷ്യം തീര്‍ക്കാനാണ് പരിപാടി.

ഇപ്രാവശ്യം വീട്ടില്‍ ചെന്നിട്ടുള്ള പരിപാടി:
1) മാര്‍ച്ച് മാസത്തേക്ക് ജ്യോതിശാസ്ത്രകവാടം ശരിയാക്കുക
2) ഓരോ ദിവസം ഓരോ വിഷയം പഠിക്കുക : ബീജഗണിതത്തില്‍ ഗാലിയന്‍, ഹെര്‍സ്റ്റീന്‍, ആര്‍ട്ടിന്‍; സാംഖ്യികബലതന്ത്രത്തില്‍ ചൗധുരി : പുസ്തകങ്ങളിലെ ചോദ്യങ്ങളൊക്കെ ചെയ്യുക. ക്വാണ്ടം ബലതന്ത്രത്തിന് ശങ്കര്‍, ശുക്ല; സാംഖ്യികബലതന്ത്രത്തിന് റൈഫ്, ചൗധുരി, ശുക്ല; മാത്തമാറ്റിക്കല്‍ ഫിസിക്സിന് ശുക്ല; പ്രക്ഷുബ്ധതയ്ക്ക് ബാച്ചിലര്‍ : ഈ പുസ്തകങ്ങള്‍ വായിക്കുക
(ഇവിടെ ശുക്ല ഭൗതികശാസ്ത്രസംബന്ധിയായ എല്ലാ വിഷയത്തിലും പുസ്തകങ്ങളെഴുതുന്ന പുലിയല്ല. എല്ലാ ക്ലാസിലും ഭീകരമായ നോട്ടുകളെഴുതുന്ന പുലിയാണ്. മൂപ്പരുടെ കാരുണ്യം കൊണ്ടാണ് ഫിസിക്സ് ബാച്ചില്‍ പകുതിയും മര്യാദക്കുള്ള മാര്‍ക്ക് വാങ്ങുന്നത്)
3) പ്രക്ഷുബ്ധതയ്ക്കുള്ള തരംഗ് കോഡ് ക്യൂഡയിലാക്കുന്ന പണി മുന്നോട്ടുകൊണ്ടുപോവുക
4) റ്റു കില്‍ എ മോക്കിങ്ങ്ബേര്‍ഡ് പൂര്‍ത്തിയാക്കുക

ഇതൊക്കെ തീര്‍ത്തിട്ടുതന്നെ കാര്യം. കഴിഞ്ഞ മിഡ്സെമ്മിന് ഇതുപോലെ എടുത്തിരുന്ന തീരുമാനങ്ങള്‍:
1) ജര്‍മ്മന്‍ അസൈന്‍മെന്റ് പൂര്‍ത്തിയാക്കുക
2) വരാനുള്ള പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളും പഠിക്കുക
3) ഉദാത്ത ബലതന്ത്രത്തിന്റെ ക്ലെപ്നര്‍ പുസ്തകത്തിലെ വര്‍ത്തുളചലനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കാണുക
4) വിക്കിപീഡിയ

ക്ലെപ്നര്‍ ചോദ്യങ്ങള്‍ ഒരു മുപ്പതു് ശതമാനത്തോളം ചെയ്തു. ജര്‍മ്മന്‍ അസൈന്‍മെന്റ് കുറച്ചുമാത്രം ചെയ്തിട്ടതുകൊണ്ട് ഫ്ലൈറ്റില്‍ വച്ച് പൂര്‍ത്തിയാക്കേണ്ടി വന്നു. വിക്കിപീഡിയ മാത്രം മര്യാദയ്ക്ക് മുന്നോട്ട് പോയി (അതില്‍ പിന്നെ പഠിക്കാന്‍ സമയം കിട്ടുന്നില്ല എന്ന അര്‍ത്ഥത്തില്‍ എന്ത് പറഞ്ഞാലും കുക്കിപീഡിയയുമായി ഇരുന്നിട്ടല്ലേ എന്നാണ് വീട്ടില്‍ നിന്ന് മറുപടി). ബാക്കി വിഷയങ്ങളുടെ പഠിത്തത്തെക്കുറിച്ച് നോക്വസ്റ്റ്യന്‍സ് നോ ആന്‍സേഴ്സ്.

ഇപ്രാവശ്യം ശരിക്ക് എന്താകുമെന്ന് പടച്ചോനറിയാം. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇപ്രാവശ്യം ബുക്കൊക്കെ ലാപു്ടോപ്പിലാക്കിയതുകൊണ്ട് വായിക്കാനല്ലെങ്കില്‍ കണ്ട പുസ്തകമൊക്കെ കെട്ടിപ്പേറി എടുത്തോണ്ടുവരുന്നതെന്തിനാ എന്ന ചോദ്യമെങ്കിലും കേള്‍ക്കേണ്ടിവരില്ല.

Thursday, 18 February 2010

ഡീബഗ്ഗിങ്ങ്

മുന്നറിയിപ്പ് : ഈ പോസ്റ്റിന്റെ ചില ഭാഗങ്ങള്‍ മനസ്സിലാകണമെങ്കില്‍ അല്പം ലോകവിവരം വേണ്ടിവരും. ലിങ്കുകള്‍ വായിക്കുക. മനസ്സിലാകുന്നില്ലെങ്കില്‍ വിട്ടേക്കുക.

രണ്ടുമൂന്ന് മാസമായി ഈ വഴിക്ക് വന്നിട്ട്.
ആഗ്രഹമില്ലാഞ്ഞിട്ടല്ല - വല്ലാത്ത തിരക്കായിരുന്നു.
ജീവിതം ലാവിഷായി നായ നക്കിക്കൊണ്ടുമിരിക്കുന്നു.

ഈ ഓണംകേറാമൂലയിലേക്ക് വന്നതില്‍പ്പിന്നെ ആദ്യമായി പരീക്ഷകളെല്ലാംകൂടി എന്നെ വളഞ്ഞിട്ട് തല്ലാന്‍ തുടങ്ങി. മാര്‍ക്ക് എഴുപത് ശതമാനത്തില്‍ കുറഞ്ഞാല്‍ ബി.പി. കൂടുന്ന എനിക്ക് ബീജഗണിതത്തില്‍ അതിന്റെ പകുതിയേ കിട്ടിയുള്ളൂ. ഈ പോസ്റ്റ് എട്ടുപത്തു തവണ വായിക്കേണ്ടി വന്നു. ഒന്നുരണ്ടു വിഷയത്തില്‍ പഠിപ്പിക്കുന്നതൊന്നും കുത്തിയിരുന്ന് ചിന്തിച്ച് മനസ്സിലാക്കാന്‍ സമയം കിട്ടുന്നില്ല. മനസ്സിലാകുന്ന വിഷയത്തിന്റെ ഗതി ഇങ്ങനെയും.
വിക്കിപീഡിയയില്‍ കാലുകുത്താന്‍ തന്നെ പറ്റുന്നില്ല. ഇപ്പോള്‍ എഴുതുന്ന സാധനം തീരുമ്പോഴേക്ക് വിക്കിയില്‍ ഒരിരുപതിനായിരം ലേഖനമെങ്കിലും ആകുമെന്ന സ്ഥിതിയാണ്.
പ്രൊജക്റ്റുകളുടെ കാര്യം അതിലും രസം. ക്യൂഡയും പാരലല്‍ പ്രോഗ്രാമിംഗും ഒക്കെ വച്ച് പ്രക്ഷുബ്ധതയെക്കുറിച്ച് പഠിക്കാനായി എഴുതുന്ന കോഡ് തുടങ്ങിയിടത്തുനിന്ന് അനങ്ങുന്നില്ല. ഫിലോസഫി പ്രൊജക്റ്റ് പ്രൊപ്പോസ് ചെയ്തതില്‍ പിന്നെ പ്രൊഫസറുടെ മുഖം പോലും കാണാന്‍ പറ്റിയിട്ടില്ല. ജര്‍മ്മന്‍ ക്ലാസ്സില്‍ കയറിച്ചെല്ലുമ്പോള്‍ ടീച്ചര്‍ക്ക് മാവേലിയെ കണ്ട ആഘോഷമാണ്.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ടെക്നിക്കല്‍ ഫെസ്റ്റിവലില്‍ ഇപ്രാവശ്യം കാര്യമായി ഒന്നും ജയിക്കാന്‍ സാധിച്ചില്ല. അമേരിക്കയിലേക്ക് നുഴഞ്ഞ് കയറാനുള്ള പരിപാടിയിലെ നൂലാമാലകള്‍ വേറെയും.

ആകെപ്പാടെ പരമസുഖം - കഴിഞ്ഞ നാലഞ്ച് സെമസ്റ്റര്‍ ആര്‍മ്മാദിച്ചത് നിരപ്പാകുന്നത് ഇങ്ങനെയാണ്.

ഇനി കാര്യത്തിലേക്ക്. ഇതിനൊക്കെ പുറമെ ഇവിടെ ചെയ്യുന്ന വേറൊരു പരിപാടിയാണ് ജുഗുനു. ഈ കലാപങ്ങള്‍ക്കൊക്കെ ഇടയില്‍ ഇതില്‍ തലയിടാതെ മുങ്ങി നടക്കാറാണ് സാധാരണ പതിവ്. കുറേപേര്‍ ഇക്കാര്യത്തില്‍ എന്നെപ്പോലെയായതിനാലും പരിപാടി അല്‍പം വിഷമമുള്ളതായതിനാലും ഒടുവില്‍ വാണം വിടുന്ന ഡേറ്റ് ഇങ്ങനെ നീണ്ടുനീണ്ടുപോവുകയാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു സെറ്റ് വിദ്യാര്‍ത്ഥികള്‍ ഈ സെമസ്റ്റര്‍ തീരുമ്പോഴേക്ക് മൂത്തുനരച്ച് പാസൗട്ടാകാന്‍ പോകുകയാണെന്നതുകൊണ്ട് ഒരുവിധം കൊണ്ടുപിടിച്ച് പണി നടക്കുന്നുണ്ട്. എന്നെ മിന്നാമിനുങ്ങന്മാര്‍ക്ക് വല്ല്യ വിശ്വാസമായതിനാല്‍ ഇടയ്ക്കിടെ ഓരോ പണി ചെയ്യാന്‍ തരും. കോഡിങ്ങാണ് അധികവും. മൈക്രോകണ്ട്രോളറുകളെ എനിക്ക് കാര്യമായി പരിചയമില്ലാത്തതുകൊണ്ട് സാധാരണ സിയില്‍ കോഡ് ചെയ്യുന്നു - അത് മൈക്രോകണ്ട്രോളറിലേക്ക് പോര്‍ട്ട് ചെയ്യുന്ന കാര്യം ബാക്കിയുള്ളവര്‍ നോക്കിക്കോളും.

ഇന്ന് അതുപോലൊരു പണി കിട്ടി. ചെയ്യാന്‍ നോക്കിയപ്പോള്‍ ശരിക്കും പണികിട്ടി. കാര്യം സിമ്പിളായിരുന്നു. ബഹിരാകാശത്തിരിക്കുന്ന ഉപഗ്രഹത്തിന് ഹലോ പറയാനുള്ള കോഡെഴുതണം. അതിന് ഓരോ പ്രോട്ടോകോളും കോപ്പും. അവസാനം എല്ലാ പ്രോട്ടോകോള്‍ നിയമങ്ങളും അനുസരിച്ച് ഡാറ്റ പാക്കറ്റാക്കി സൈക്ലിക് റിഡണ്ടന്‍സി ചെക്കും ചേര്‍ത്ത് ബിറ്റ് സ്റ്റഫ് ചെയ്ത് അയക്കണം. ഒക്കെ ശരിയാണെങ്കില്‍ റിസീവ് ചെയ്യുന്നിടത്ത് ബിറ്റ് സ്റ്റഫ്ഫൊക്കെ ഒഴിവാക്കി വരുമ്പോഴേക്ക് അയച്ച സാധനം തന്നെ കിട്ടണം.

പക്ഷെ നടക്കുന്നില്ല. ചിലപ്പോള്‍ പാക്കറ്റുകള്‍ നഷ്ടമാകുന്നു. ചിലപ്പോള്‍ അയക്കുന്നതല്ല കിട്ടുന്നത്. കുറേ ദിവസമായി ഒ.ബി.സി (ഓണ്‍ ബോര്‍ഡ് കമ്പ്യൂട്ടിങ്ങ് - അല്ലാതെ റിസര്‍വേഷനുമായി യാതൊരു ബന്ധവുമില്ല) സബ്സിസ്റ്റത്തിലെ മൂന്നാലുപേര്‍ ഓരോ മൂലക്ക് പിടിച്ച് നേരെയാക്കാന്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. ഇന്നിത് തീര്‍ത്തിട്ടേയുള്ളൂ എന്ന് ഞാനും സബ്സിസ്റ്റം തലവന്‍ അങ്കുഷ് ദേശായിയും തീരുമാനിച്ചു. സൈഡില്‍ മാന്വല്‍ ലേബര്‍ ചെയ്യാനായി മിത്തല്‍ സിസ്റ്റഴ്സും (എനിക്ക് ഹാര്‍ഡ്‌വെയറിനെക്കുറിച്ച് അഞ്ചുപൈസക്ക് വിവരമില്ലാത്തതുകൊണ്ട് കോഡിങ്ങിതര പരിപാടികള്‍ ബാക്കിയുള്ളവര്‍ക്ക് വിട്ടുകൊടുക്കുകയാണ് പതിവ്).

കോഡ് കുത്തിയിരുന്ന് വായിച്ചുനോക്കാന്‍ തുടങ്ങി. അഞ്ചു മിനിറ്റിന് ഒരു ലോജിക്കല്‍ എറര്‍ വച്ച് പൊന്തിവരാന്‍ തുടങ്ങി. അവസാനം ഒപ്റ്റിമൈസേഷനും സിംപ്ലിഫിക്കേഷനും ഒക്കെ കഴിഞ്ഞ് രണ്ടാളും കോഡ് ശരിയാണെന്ന ധാരണയിലെത്തി. പക്ഷെ ഇതുകൊണ്ട് മാത്രം കാര്യമില്ല - ഇതിനുമുമ്പ് നാലഞ്ച് തവണയെങ്കിലും ഇതുപോലെ ധാരണയിലെത്തിയതും റിസീവര്‍ വിസമ്മതിച്ചതും ഒക്കെ ആയിരുന്നു. അതുകൊണ്ട് ടെസ്റ്റ് ചെയ്യാന്‍ മിത്തല്‍ സിസ്റ്റഴ്സിന് വിട്ടുകൊടുത്തു. പ്രതീക്ഷിച്ചതുപോലെ റിസീവര്‍ അതേപടി.

മൈക്രോകണ്ട്രോളറിന്റെ മേല്‍ ഒരു ദിവസം എന്നെക്കൊണ്ട് നേരിട്ട് പണിയെടുപ്പിക്കുമെന്ന് അങ്കുഷ് ദൃഢപ്രതിജ്ഞയെടുത്തിട്ട് മാസങ്ങളായി. ഞാനാ വഴിക്ക് ഇതുവരെ പോയിട്ടില്ല. ഇന്ന് പക്ഷെ വേറെ വഴിയില്ല. കോഡിലും ഔട്പുട്ടിലും കണ്ണുമിഴിച്ച് നോക്കിയിരിക്കാന്‍ തുടങ്ങി. അവസാനം പിടികിട്ടി. കോഡ് പുതിയത് എഴുതിയെങ്കിലും പഴയതാണ് റണ്‍ ചെയ്തിരിക്കുന്നത്. പുതിയ കോഡ് റണ്‍ ചെയ്ത് ഔട്പുട്ടെങ്ങനെയുണ്ടെന്ന് നോക്കാന്‍ പറഞ്ഞു.

ഇതുപോലൊരു എറര്‍ സാധാരണ പിടിക്കാന്‍ പറ്റിയാല്‍ ബാക്കിയൊക്കെ ശരിയാകേണ്ടതാണ്. ടെസ്റ്റിങ്ങ് ശരിയായെന്ന വാര്‍ത്തയുമായി മിത്തല്‍ സിസ്റ്റഴ്സ് വരുന്നതും കാത്ത് ഞാനിരുന്നു. പക്ഷെ റിസീവറാരാ മോന്‍? ഓരോ രണ്ടാമത്തെ പാക്കറ്റും വിഴുങ്ങിയിരിക്കുന്നു.

ഞാന്‍ ഡിറ്റക്റ്റീവ് മോഡിലേക്ക് മാറി. തെറ്റ് വല്ലതും കണ്ടാല്‍ കുട്ടികളുടെ കോഡ് വായിച്ച് അതിന് കാരണം കണ്ടെത്തുകയായിരുന്നു ഒളിമ്പ്യാഡ് കാമ്പില്‍ എന്റെ പ്രധാന പണി. ഇവിടെയും അതുതന്നെ ചെയ്യണം. അവസാനം കാര്യം മനസ്സിലായി - ബിറ്റ് സ്റ്റഫിങ്ങ് നടക്കുന്ന പാക്കറ്റുകളാണ് നഷ്ടമാകുന്നത്. ഡിഡക്റ്റീവ് റീസണിങ്ങ് വഴി തെറ്റും മനസ്സിലാക്കാന്‍ പറ്റി - ബിറ്റ് സ്റ്റഫ് ചെയ്ത് അവസാനം വരുന്ന അര-മുക്കാല്‍ ബൈറ്റ് ആരും അയക്കുന്നില്ല, റിസീവറിലെ കോഡ് അതിനെ പ്രോസസ് ചെയ്യുന്നതും മര്യാദയ്ക്കല്ല. കോഡ് ഞാന്‍ ശരിയാക്കി. ബൈറ്റുകള്‍ മൊത്തം അയക്കാന്‍ സിസ്റ്റഴ്സിനോട് പറയുകയും ചെയ്തു.

എന്നിട്ടും നീ റണ്ണീലല്ലോ...
എനിക്ക് പ്രാന്താവാന്‍ തുടങ്ങി. കോഡ് മൊത്തം വീണ്ടും വീണ്ടും വായിച്ചു. അസൈന്‍മെന്റ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് മിത്തല്‍ സിസ്റ്റഴ്സും മുങ്ങി. അങ്കുഷ് മാത്രം ഫെറാറി വില്‍ക്കാന്‍ പോലുമില്ലാത്ത സന്യാസിയെപ്പോലെ (കടപ്പാട് : സിദ്ധാര്‍ത്ഥ് മോങ്ങ) കൂളായിരിക്കുന്നു. ഒടുവില്‍ ഞങ്ങള്‍ക്ക് തോന്നി :പ്രശ്നം റിസീവറിന്റെ കോഡിലായിരിക്കില്ല, അയക്കുന്ന പാക്കറ്റ് തന്നെ തെറ്റായിരിക്കാം. അങ്കുഷ് പോയി നോക്കി. അയക്കുന്ന ക്യാരക്ടറുകളുടെ ലിസ്റ്റില്‍ പുതുതായി ചേര്‍ക്കാന്‍ പറഞ്ഞ 0x00 കൂടി ചേര്‍ത്തിരിക്കുന്നതായി കാണിച്ചുതന്നു.

രണ്ടുപേരും കാന്റീനിലേക്ക് പോയി ഓരോ ചിക്കന്‍ ബര്‍ഗറടിച്ച് തിരിച്ചുവന്നു. ഇതിനിടയില്‍ ഒരുവിധം ഇന്ററപ്റ്റുകളുടെയും ഡിലേകളുടെയും ഒക്കെ തിയറി മൊത്തം ഡിസ്കസ് ചെയ്ത് പ്രശ്നം അവിടെയൊന്നുമല്ലെന്ന് ഉറപ്പിച്ചിരുന്നു. പിന്നെ കോഡ് റീവാമ്പ് ചെയ്യലായി പണി. പ്രോസസിങ്ങ് സമയം തുല്യമായി വിഭജിക്കുന്ന രീതിയില്‍ കോഡ് മാറ്റുകപോലും ചെയ്തു. ഒടുവില്‍ കാച്ചിക്കുറുക്കി കോഡ് വല്ല കവിതാമത്സരത്തിനും അയക്കാമെന്ന സ്ഥിതിയായി.

പക്ഷെ റിസീവര്‍ മാത്രം വഴങ്ങുന്നില്ല. കൂട്ടക്കൊലയ്ക്കൊരു വഴിയും കൊല്ലേണ്ട ആളുകളുടെ പട്ടികയുമായി പിന്നെ എന്റെ ചിന്താവിഷയം. വിദേശസര്‍വകലാശാലകള്‍ ഉപഗ്രഹമുണ്ടാക്കുന്നതു മാത്രം ഇന്ത്യയില്‍ റിപീറ്റ് ചെയ്താല്‍ പോരല്ലോ, വെര്‍ജീനിയ ടെകിനും ഇന്ത്യയില്‍ ഒരു അപരന്‍ വേണ്ടേ? അതും എവിടേം എത്തുന്നില്ല എന്നായപ്പോഴാണ് പെട്ടെന്ന് തലയില്‍ ബള്‍ബ് മിന്നിയത്. പാക്കറ്റ് അയക്കുന്ന കോഡ് ഒന്നുകൂടി വായിച്ചുനോക്കി. അയക്കുന്ന ക്യാരക്ടറുകളുടെ ലിസ്റ്റില്‍ പുതുതായി 0x00 ചേര്‍ത്തിരിക്കുന്നെങ്കിലും ക്യാരക്റ്ററുകളുടെ എണ്ണം കൂട്ടാത്തതുകൊണ്ട് അത് അയക്കപ്പെടുന്നില്ല. തല ചുമരിലടിച്ച് പൊളിക്കാനുള്ള പ്രലോഭനമൊഴിവാക്കാന്‍ ഞാന്‍ പോയി ബീന്‍ബാഗിലേക്ക് വീണു. "ഇത് വര്‍ക്ക് ചെയ്യുകയാണെങ്കില്‍ എന്നെ കൊല്ലരുത്", അങ്കുഷ് പറഞ്ഞു. കൊല്ലുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വന്നില്ല.

ഗുണപാഠം :
1. ഡീബഗ് ചെയ്യുമ്പോള്‍ ഒരൈഡിയയും കിട്ടുന്നില്ലെങ്കില്‍ പ്രധാനപ്പെട്ട ഡാറ്റയൊക്കെ ഒന്ന് ഔട്പുട്ട് ചെയ്തുനോക്കുക. പാക്കറ്റിനു പുറമെ റിജക്റ്റഡായ ക്യാരക്റ്ററുകളും കൂടി എവിടെയെങ്കിലും സ്ടോര്‍ ചെയ്തുവച്ചിരുന്നെങ്കില്‍ മൂന്നാലു മണിക്കൂര്‍ വെയിസ്റ്റാകില്ലായിരുന്നു.
2. കമ്പ്യൂട്ടര്‍ സയന്‍സിനു പകരം ഫിസിക്സെടുത്തത് നന്നായി. ഇടയ്ക്കിടെ ഒരു പ്രോഗ്രാമിംഗ് കോണ്ടസ്റ്റ് ഒക്കെ സഹിക്കാം, പക്ഷെ മുഴുവന്‍ സമയവും ഇതുതന്നെ ചെയ്തുകൊണ്ടിരുന്നാല്‍ ഞാന്‍ പി.എച്.ഡി കുതിരവട്ടത്ത് ചെയ്യേണ്ടിവരും (ഇങ്ങനെയൊക്കെയാണെങ്കിലും ഞാന്‍ ഏറ്റവുമധികം ചെയ്യുന്നത് കോഡിങ്ങാണെന്നത് വേറെ കാര്യം)

Monday, 23 November 2009

വേവ് ഷോളിങ്ങ് വീഡിയോ

വേവ് ഷോളിങ്ങ് പ്രതിഭാസത്തിന്റെ വീഡിയോ ഇതാ



മുൻ പോസ്റ്റിൽ പറഞ്ഞ ടാങ്കാണ് വീഡിയോയിൽ. ഏതാണ്ട് അഞ്ചടിയോളം നീളമുള്ള ഭാഗമാണ് കാണിച്ചിരിക്കുന്നത്. പച്ചവെള്ളം നിറച്ച ശേഷം രണ്ടുതുള്ളി സ്റ്റാമ്പ് പാഡ് ഇങ്ക് ചേർത്തപ്പോഴേക്കും ഇപ്പരുവത്തിലായി (സൈഡ് ഇഫക്റ്റായി ഇങ്ക് തൊട്ട ആളും നീല കണ്ഠൻ, കരൻ, പാദൻ ഒക്കെ ആയി). ടാങ്ക് ചരിച്ചുവച്ചതിനാൽ ഇടതുവശത്ത് ആഴം കൂടുതലാണ്. അവിടെ ഒന്നിളക്കി തരംഗങ്ങൾ പുറപ്പെടുവിക്കുന്നു. പ്രതിഫലനം, വിഭംഗനം ഒക്കെക്കഴിഞ്ഞ് ഒരൊന്നൊന്നര അടി സഞ്ചരിക്കുമ്പോഴേക്കും പ്ലേൻ വേവുകൾക്ക് സമാനമായി തരംഗപൾസുകൾ മാറുന്നു. തീരത്തോടടുക്കുമ്പോഴേക്കും തരംഗങ്ങളുടെ ആയതി വർദ്ധിക്കുന്നതും തരംഗദൈർഘ്യം കുറയുന്നതും കാണാം. വേഗത കുറയുന്നത് കാണണമെങ്കിൽ ഫ്രെയിം ഓരോന്നും എടുത്ത് അനലൈസ് ചെയ്യണം (ചെയ്തു നോക്കാൻ ആഗ്രഹമുണ്ടെങ്കിൽ നല്ലകാര്യം. പക്ഷെ പ്രാന്ത് പിടിക്കുന്ന ഏർപ്പാടാണ്. ഞാൻ പറഞ്ഞീലാന്നാവരുത്)

Wednesday, 18 November 2009

പ്രൊജക്റ്റുകൾ

ഈ സെം പ്രൊജക്റ്റ് കൊണ്ടുപോയി

എന്നുവച്ചാൽ റ്റ്വന്റി ഫോർ ബൈ സെവൻ പ്രൊജക്റ്റായിരുന്നു എന്നല്ല. രണ്ട് പ്രൊജക്റ്റുണ്ടാരുന്നു. ചെയ്ത് തീർന്നപ്പോഴെക്കും ജീവിതത്തിന്റെ നല്ല കുറേ ഭാഗം ആവിയായിക്കിട്ടി.

ആദ്യത്തേത് ഫിലോസഫിയായിരുന്നു. കോഴ്സ് : Ethics and society. ഇവിടെ ഹ്യുമാനിറ്റീസ് കോഴ്സുകളൊക്കെ തമാശക്കുള്ളതാണ്. സെമ്മിൽ അഞ്ച് കോഴ്സുള്ളതിൽ നാലെണ്ണം മാത്രം പഠിച്ചാൽ മതി എന്ന് വരുത്താനുള്ള ഒരുപാധി. എന്നാലും ചിലതൊക്കെ രസമാണ്. ഇത് അങ്ങനെ രസമുള്ളൊരു കോഴ്സായിരുന്നു. നല്ല പ്രൊഫസർ. ഇങ്ങനത്തെ വിഷയമായതുകൊണ്ട് ക്ലാസ്സ് സമയം മൊത്തം രസമായിരുന്നു. തർക്കങ്ങളും സംവാദങ്ങളും ഒക്കെ. നല്ല എരിവും പുളിയുമുള്ള വിഷയം തന്നെ നോക്കി എടുക്കുകയും ചെയ്തു : Sex : Morality and other Philosophical Considerations

ഭീകരമായ ഒരു തിയറി ഉണ്ടാക്കണമെന്നും വല്ല ഫിലോസഫി ജർണലിലും പബ്ലിഷ് ചെയ്യണമെന്നും ഒക്കെ വിചാരിച്ചിരുന്നു (അതിന്റെ കാര്യം രസമാണ്. എന്തെങ്കിലും ഒരു പബ്ലിക്കേഷൻ കിട്ടാൻ വേണ്ടി ഒന്നു രണ്ട് കൊല്ലമായി കളിക്കുന്നു. എവടേം എത്തിയില്ല. നിഴലിന്റെ പിന്നാലെ ഓടുന്നതുപോലൊക്കെയായി അവസാനിച്ചു). പക്ഷെ മടിപിടിച്ചും തർക്കങ്ങളിൽ സമയം കളഞ്ഞും അവസാനം ഓടിപ്പിടിച്ച് എന്തൊക്കെയോ തട്ടിക്കൂട്ടി സബ്മിറ്റ് ചെയ്യാനേ പറ്റിയുള്ളൂ.

അതിന്റെ ഹാങ്ങോവർ മാറും മുമ്പ് അടുത്തത് വന്നു. കോഴ്സ് : Modern Physics Laboratory. വല്ലാത്ത സാധനമാണ്. മര്യാദയ്ക്ക് വർക്ക് ചെയ്യാത്ത കുറേ കോപ്പ് ലാബിലുണ്ടാകും. ശരിയാക്കി വരുമ്പോഴെക്ക് രണ്ടുമൂന്ന് ലാബ് ടേൺ എടുക്കും. എന്നാലും രണ്ട് ലാബ് ടേൺ വച്ച് ഓരോ പരീക്ഷണവും തീർക്കണം. ആകെ എട്ടുപത്തെണ്ണം. ഒക്കെ ചെയ്തുവരുമ്പോഴേക്ക് അവസാനം രണ്ടുമൂന്നാഴ്ച ബാക്കി.

ആ സമയം കൊണ്ടാണ് പ്രൊജക്റ്റ് ചെയ്യേണ്ടത്. അസാധ്യമൊന്നുമല്ല. സാധാരണ മനുഷ്യന്മാർക്ക് ചെയ്യാൻ പറ്റുന്ന ഒരു ടോപ്പിക്കെടുക്കുക. രണ്ടുമൂന്നാഴ്ച ഏതാണ്ട് നന്നായി അതിമ്മൽ പണിയെടുക്കുക. ശരിയാകും. പക്ഷെ അവിടെയാണ് പ്രശ്നം. പ്രൊഫസർ വല്ലാത്തൊരു മനുഷ്യനാണ്. ഒരുമാതിരി ചെയ്യാൻ പറ്റുന്ന പ്രൊജക്റ്റ് പ്രൊപ്പോസലൊക്കെ കൊണ്ടുചെന്നപ്പോൾ അതേപോലെ ചവറ്റുകുട്ടയിലിട്ടു. എടുക്കാൻ നോക്കിയാൽ നടുവൊടിയുന്ന സാധനം തന്നെ വേണം അങ്ങേർക്ക്. സുനാമി എങ്ങനെയാണുണ്ടാകുന്നതെന്ന് സിമ്യുലേറ്റ് ചെയ്യാനാണ് അവസാനം തീരുമാനിച്ചത്. പ്രൊജക്റ്റ് കണ്ടപ്പഴേ തീർന്നെന്ന് ഉറപ്പിച്ചതാണ്.

ഐഡിയ സിമ്പിളാണ്. ആഴമേറിയ നടുക്കടലിൽ ഒരു സാമാന്യം വലിയ തരംഗമുണ്ടാക്കുക. അവിടെ അതിന്റെ ആയതി കുറവും ആവൃത്തി, പ്രവേഗം എന്നിവ കൂടുതലുമായിരിക്കും. അതിനാൽ തിരിച്ചറിയാൻ തന്നെ പ്രയാസമാകും. എന്നാൽ തരംഗം കരയോടടുക്കുമ്പോൾ വേവ് ഷോളിങ്ങ് എന്ന പ്രതിഭാസം മൂലം ആയതി വർദ്ധിക്കുകയും തരംഗദൈർഘ്യം, പ്രവേഗം എന്നിവ കുറയുകയും ചെയ്യുന്നു. അങ്ങനെയാണ് തീരത്ത് ഭീമാകാരങ്ങളായ തിരമാലകൾ എത്തുന്നത്.

സാറിന്റെ ആവശ്യങ്ങൾ
1) ഈ പ്രതിഭാസം ലാബിൽ കാണിക്കുക
2) ഈ പ്രതിഭാസത്തെ സൈദ്ധാന്തികമായി മോഡൽ ചെയ്യുക
3) 1,2 എന്നിവ തമ്മിൽ ബന്ധപ്പെടുത്തുക

1 ആണ് തമ്മിലെ എളുപ്പം. എളുപ്പം എന്ന് പറയുന്നതുകൊണ്ട് തെറ്റിധരിക്കണ്ട. ആദ്യം ഈ തരംഗത്തിനൊക്കെ പോകാൻ പറ്റിയ ഒരു ടാങ്കുണ്ടാക്കണം. തരംഗം ഉണ്ടാകുന്നിടത്തെ അൽകുൽത്തൊക്കെ ശരിയായി (പ്ലേൻ വേവ് ആയി മാറുക എന്ന് പച്ചമലയാളം) സൈദ്ധാന്തികരൂപത്തോടടുത്ത രൂപമെടുത്ത് തരംഗം മുന്നോട്ടുപോകാൻ മാത്രം വലിപ്പം ടാങ്കിന് വേണം. എട്ടടിയാണ് തീരുമാനിച്ചത്. വീതി കുറവായിരിക്കണം - നാലഞ്ചിഞ്ച്. ഉയരം ഏതാണ്ടൊരടി.സ്വച്ഛസുന്ദരമായ കാൺപൂർ നഗരത്തിൽ പോയി പെർസ്പെക്സ് വാങ്ങി ഫിസിക്സ് വർക്ക്ഷോപ്പിൽ കൊടുത്തു. രണ്ട് ദിവസം കൊണ്ട് ശരിയാക്കിത്തരാമെന്ന് പറഞ്ഞവർ ഒരാഴ്ചയെടുത്തു. അങ്ങനെ ടാങ്കായി (പിന്നേം രണ്ട് ദിവസം അതിന്റെ ലീക്ക് സീൽ ചെയ്തും മറ്റും പോയി). തരംഗം കാണാൻ ക്യാമറകൾ, പരീക്ഷണത്തിനാവശ്യമായ മറ്റ് കുണ്ടാമണ്ടികൾ ഒക്കെ ശരിയാക്കി. ഇതോടെ എളുപ്പമുള്ള ഭാഗം കഴിഞ്ഞു.

2 ആണ് ജീവിതം നായ നക്കിക്കാൻ തുടങ്ങിയത്. ഒര് പത്തിരുപത് പേപ്പർ നിരത്തിയിരുന്ന് വായിച്ചു. ഞാനും ശുഭായുവും സുനാമികൾ പേടിസ്വപ്നം കണ്ട് ഞെട്ടിയെണീക്കാൻ തുടങ്ങി. കൂടുതൽ വിശദീകരിക്കുന്നില്ല - നിങ്ങൾക്കും കരച്ചില് വരും. അവസാനം എവിടെയുമെത്തിയില്ല.

3 എന്തായി എന്ന് പറയുന്നതിന് മുമ്പ് പരീക്ഷണഫലങ്ങൾ. ടാങ്കുണ്ടാക്കലും ലീക്കടക്കലും ഒക്കെകഴിഞ്ഞ് അവസാനം 7 ദിവസമേ എല്ലത്തിനും കൂടി ബാക്കിയുണ്ടായിരുന്നുള്ളൂ. നിരത്തി പരീക്ഷണം നടത്താൻ തുടങ്ങി. ചാവി വാങ്ങി ശനിയും ഞായറും ലാബിൽ കിടന്നുറങ്ങി.

ചൊവ്വാഴ്ച. വെള്ളിയാഴ്ച പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കണം. അപ്പോളാണ് 3 ന്റെ പ്രശ്നം മനസ്സിലായത്. ഡിജികാം ഉപയോഗിച്ച് വീഡിയോ എടുത്താണ് തരംഗങ്ങളെ നിരീക്ഷിച്ചത്. അതിന്റകത്തുനിന്നും വല്ല വിവരവും പുറത്തെത്തിക്കണമെങ്കിൽ അസാമാന്യമായ പാടുപെടണം. ഒരു വേവ്പൾസിന്റെ പരിണാമം മനസ്സിലാക്കാൻ ഒരു മണിക്കൂറോളമെടുക്കും.

കുത്തിയിരുന്ന് പതിനാറ് വേവ്പൾസുകളെ ഫോളോ ചെയ്തു (ബാക്കിയുള്ള സമയം കൂട്ടിക്കിഴിച്ച് രണ്ട് രാത്രി ഉറങ്ങിയില്ല എന്ന നിഗമനത്തിലെത്താം). ഒരെത്തും പിടിയും കിട്ടിയില്ല - ഒരട്ടി സ്പ്രെഡ്ഷീറ്റ് മുന്നിലുണ്ട്. ഗ്രാഫേത് വരയ്ക്കുമ്പോഴും ക്വാളിറ്റേറ്റീവായി ശരിയാകുന്നു. ക്വാണ്ടിറ്റേറ്റീവായി ഒരു തിയറിയുടെയും അടുത്തുപോലുമെത്തുന്നില്ല. അവസാനം മതിയാക്കി. ഗ്രാഫുകളെ അൽപമെങ്കിലും സമീപിക്കാൻ ശ്രമിക്കുന്ന രണ്ടുമൂന്ന് ഫങ്ഷൻ തരുന്ന ഏറ്റവും സരളമായ തിയറി മാത്രം റിപ്പോർട്ടിലിട്ടു. ഫിറ്റുന്നതും ഫിറ്റാത്തതുമായ ഗ്രാഫൊക്കെ വരച്ച് കൊടുത്തിട്ടുണ്ട്.

സബ്മിറ്റ് ചെയ്തതും കിടക്കയിലേക്ക് വീണു. 15 മണിക്കൂർ കഴിഞ്ഞാണ് പൊന്തിയത്.

റിസൾട്ടെന്താകുമെന്ന് പടച്ചോനറിയാം. നല്ല സാറാണ്. തിയറി വളരെ നന്നായി പഠിപ്പിക്കും. വളരെ കൂളായി ഗ്രേഡിങ്ങും നടത്തും. ആ ദേഷ്യം ലാബ് കോഴ്സിൽ തീർക്കും. ചിരിച്ച് ചിരിച്ച് ഇഞ്ചിഞ്ചായി ആളെക്കൊല്ലും. കഴിഞ്ഞ വർഷം ആകെ ഒരു എ ഗ്രേഡ് മാത്രമേ ഈ വിഷയത്തിന് കൊടുത്തുള്ളൂ. വിവരമുള്ളതുകൊണ്ട് തോന്ന്യാസമെഴുതി പറ്റിക്കാനും കഴിയില്ല. ഈ വിഷയത്തിലെ പരീക്ഷയുടെ പേപ്പർ നാളെ കിട്ടും. കേൾക്കാനുള്ളതൊക്കെ അപ്പോൾ കേൾക്കും. ഗ്രേഡിനെപ്പറ്റി ഏതാണ്ടൊരു ഐഡിയയുമാകും.

പ്രൊജക്റ്റ് റിപ്പോർട്ടുകൾ ഇവിടെയുണ്ട്. വായിച്ച് അഭിപ്രായം പറയുക. സമയമെടുത്ത് കുറച്ചുകൂടി സമാധാനം തരുന്ന ആരുടെയെങ്കിലും കീഴിൽ സുനാമി പ്രൊജക്റ്റ് ഒരിക്കൽക്കൂടി ചെയ്യണമെന്നുണ്ട്. അപ്പോഴെങ്കിലും ശരിയാക്കിയെടുക്കണം. പ്രൊജക്റ്റിന്റെ സാമ്പിൾ വീഡിയോ (ഐ മീൻ, സുനാമി പ്രൊജക്റ്റിന്റെ) അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും വേവ് ഷോളിങ്ങ് കാണാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ട്. പ്രൊഫസറൊഴികെ എല്ലാവരും കണ്ട് impressed ആയിരുന്നു. ഇങ്ങേർക്കെന്താ സാധാരണ മനുഷ്യൻമാരെപ്പോലോക്കെ ആയാൽ?

Friday, 11 September 2009

റിലേഷന്‍ഷിപ് കൗണ്‍സലിങ്ങ്

मुबारकें तुम्हें कि तुम
किसी के नूर हो गए
किसी के इतने पास हो
कि सब से दूर हो गए

How close CAN you get to someone?

ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം അടുക്കാന്‍ സാധിക്കും? ഒരാളോടുള്ള അടുപ്പം കാരണം ലോകത്ത് മറ്റെല്ലാവരില്‍ നിന്നും അകലെയാകാനാകുമോ?

സാധാരണ പരിചയപ്പെടുന്ന മനുഷ്യരെ നാം വസ്തുക്കളില്‍ നിന്ന് വ്യത്യസ്തമായി കാണാറുണ്ടോ? തിന്നുക എന്ന ആവശ്യത്തിനുള്ളതാണ് ചോറ്. ചോറുണ്ടാക്കുക എന്ന ആവശ്യത്തിനുള്ളതാണ് അരി. അരി നമുക്ക് വില്‍ക്കുക എന്ന ആവശ്യത്തിനുള്ളതാണ് പീടികക്കാരന്‍? അതിലുപരി ആ മനുഷ്യന്റെ അസ്തിത്വത്തിന് നാം കാരണം വല്ലതും കല്‍പിക്കാറുണ്ടോ?

കുറേ വസ്തുക്കള്‍ക്കിടയില്‍ വല്ലപ്പോഴും നാം ഒരു മുഖത്തെ തിരിച്ചറിയുന്നു. അതോടെ കാര്യങ്ങള്‍ മാറുന്നു. മറ്റൊരു മനുഷ്യന്റെ പുഞ്ചിരിയില്‍ നാം സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നു. സ്വന്തം ചെറിയ ചെറിയ ഇഷ്ടങ്ങളെ ബലി നല്‍കാന്‍ തയ്യാറാകുന്നു.

എന്നാല്‍ ഏതുവരെ? എപ്പോഴും ചെറിയൊരകലം എല്ലാവരില്‍ നിന്നും പാലിക്കാന്‍ നാം ശ്രദ്ധിക്കാറില്ലേ?

ഇല്ലെങ്കിലാണ്‌ പ്രശ്നം. ശാശ്വതമല്ലാത്ത എന്തിനോടും അധികം attached ആകുന്നത് നല്ലതല്ല. പ്രിയപ്പെട്ട വാച്ച് ഒരിക്കല്‍ നടത്തം നില്‍ക്കും. പ്രിയപ്പെട്ട കളിക്കാരന്‍ ഒരു ദിവസം റിട്ടയര്‍ ചെയ്യും. പ്രിയപ്പെട്ട വ്യക്തി പൊടുന്നനെ മരിക്കും. ശാശ്വതമെന്ന് വ്യാമോഹിച്ച ബന്ധങ്ങള്‍ മുറിയും.

മോഹങ്ങളുണ്ടേങ്കിലേ മോഹഭംഗങ്ങളുണ്ടാകൂ (എന്റെ വല്ല്യാപ്പാനെക്കാളൂം പ്രായമുള്ള ഡയലോഗായിരിക്കും). എന്നുവച്ച് മോഹങ്ങള്‍ ഉപേക്ഷിക്കാനല്ല. കുറച്ചുകൂടി പ്രായോഗികവും റാഷണലും ആകണമെന്നു മാത്രം. കാന്തികചാര്‍ജ്ജുകള്‍ കണ്ടുപിടിക്കുക, P=NP പരികല്‍പന തെളിയിക്കുക, ഹിഗ്ഗ്സ് ബോസോണ്‍ ഇല്ലെന്ന് തെളിയിക്കുക, റീമാന്‍ സീറ്റ പരികല്‍പന തെളിയിക്കുക - ഇതൊക്കെയാണ്‌ (ഐ മീന്‍, എല്ലാം വേണം) എന്റെ ചില മോഹങ്ങള്‍. പ്രായോഗികമോ റാഷണലോ ആണെന്ന് അവകാശവാദം ഉന്നയിക്കുന്നില്ല. ഇവയൊന്നും നടന്നിട്ടില്ലെങ്കിലും ജീവിതം ബാക്കിയുണ്ട് എന്നൊരു ബോധം വേണമെന്ന് മാത്രം

(മുകളില്‍ പറഞ്ഞ കാര്യങ്ങളും ലിങ്കുകളുമൊന്നും [ലിങ്ക് വെറുതെ വായിച്ചു നോക്കാന്‍ നിന്നിട്ടല്ലേ, ഞാന്‍ പറഞ്ഞിരുന്നോ വായിക്കാന്‍?] മനസ്സിലായില്ലെങ്കില്‍ കുറച്ചുകൂടി സിമ്പിളായി വിശദീകരിക്കാം)

അതുവരെ റാഷണലായി നിന്നിരുന്ന രമണനെ നട്ടപ്പാതിരക്ക് കൊടുങ്കാട്ടില്‍ കൊണ്ടുപോയി മാലയിട്ട് ചന്ദ്രിക വഴിതെറ്റിക്കുന്നു (സത്യമായും ഇങ്ങനെ നീണ്ട കവിതകളൊന്നും വായിക്കാന്‍ എന്നെക്കൊണ്ടാകില്ല. ഈ പേജില്‍ നിന്ന് തട്ടിയതാണ്‌). അച്ഛന്‍ കെട്ടിച്ചുവിടാന്‍ തീരുമാനിക്കുന്നതോടെ ചന്ദ്രികയുടെ തകര്‍ക്കാനാകാത്ത വിശ്വാസത്തിന്റെ കാറ്റു പോകുന്നു, തലയില്‍ ബോധം കിളിര്‍ക്കുന്നു. പൊട്ടിത്തകര്‍ന്ന കിനാക്കളൊക്കെക്കൂടി തലയില്‍ വീഴുമ്പോള്‍ കുടിച്ച് ഇഞ്ചിഞ്ചായി ചാകാന്‍ നില്‍ക്കാതെ ഡീസന്റായി രമണന്‍ കയറെടുക്കുന്നു.

കഠിനമായ ഹൃദയവേദന; ഇങ്ങനെ അല്പാല്പം മരിച്ചുകൊണ്ട് എന്റെ അവസാനദിനത്തെ പ്രതീക്ഷിക്കുവാന്‍ ഞാനശക്തനാണ്. ഒരു കര്‍മ്മവീരനാകുവാന്‍ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.... പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക - ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം..... എനിക്ക് പാട്ടുപാടുവാന്‍ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നുപോയി - കൂപ്പുകൈ.

വിടപറയുന്നെങ്കില്‍ ഇങ്ങനെ പറയണം. സദസ്സിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു കൈയടി. എന്നാലും രമണന്‌ വട്ടാന്നേ ഞാന്‍ പറയൂ. ഒന്ന് റീവൈന്റടിച്ചാല്‍ ആദ്യകാലത്ത് ചന്ദ്രിക പിന്നാലെ നടന്നപ്പോള്‍ എന്തൊക്കെ വിചാരിച്ചുകൊണ്ടാണോ ഒഴിവാക്കാന്‍ നോക്കിയത്, അതൊക്കെത്തന്നെയേ സംഭവിച്ചിട്ടുള്ളൂ എന്ന് മനസ്സിലാക്കാനേ ഉള്ളായിരുന്നു. കക്ഷി നിന്നില്ല. ജീവിതത്തില്‍ എന്ത് ചെയ്യണമെന്നറിയാതിരിക്കുന്ന സന്ദര്‍ഭത്തില്‍ ഭൂതകാലത്തിലേക്കൊന്ന് നോക്കിയാല്‍ പല പ്രശ്നങ്ങളും തീരും.

വല്ല കാര്യത്തിനും ഞാന്‍ ഇങ്ങനെ കെട്ടിത്തൂങ്ങിയാല്‍ കവിതയിലൂടെ ഫേമസാക്കാന്‍ മാത്രം സാഹിത്യമുള്ള ഫ്രണ്ട്സൊന്നും ഇല്ല എന്നതിനാല്‍ക്കൂടിയാണ് ഞാനിത് എഴുതുന്നത് (വല്ലപ്പോഴും തൂങ്ങിച്ചാവാന്‍ തോന്നിയാല്‍ എനിക്കുതന്നെ വായിച്ചുനോക്കാമല്ലോ).

അപ്പോള്‍ പ്രാക്റ്റിക്കലാകാന്‍ ശ്രമിക്കാം

How close SHOULD you get to someone?

ഒരാളോട് എത്ര അടുക്കണം? (അനാലിസിസ് പ്രണയത്തെ അടിസ്ഥാനമാക്കി ചെയ്യുന്നത് സിനിമ കണ്ട് പരിചയമുള്ള എല്ലാര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്‌. സുഹൃദ്ബന്ധങ്ങള്‍, താരാരാധന മുതലായവയ്ക്കും ഇഷ്ടപ്പെട്ട രാഷ്ട്രീയനേതാവ് തട്ടിപ്പോയാലും ഒക്കെ അല്ലറചില്ലറ മാറ്റങ്ങളോടെ ഉപയോഗിക്കാം)

ഒരിക്കലും മറക്കാനാകാത്തവിധം അടുക്കാതിരിക്കുക. ഇതെന്ത് വട്ടാല്ലേ? കുറച്ചുകൂടി വിശദമാക്കാം. ഓരോ അഞ്ച് മിനിറ്റിലും ഇന്ന ആളുടെ മുഖം മുന്നില്‍ വരുമെന്നും എന്തൊക്കെത്തന്നെ സംഭവിച്ചാലും (ഈ പ്രയോഗത്തിന്റെ വിശദീകരണത്തിന്‌ താങ്കള്‍ രമണനാണെന്ന് കരുതി രമണന്‍ വായിക്കുക) അത് അങ്ങനെത്തന്നെ ഇരിക്കും എന്നും ഉണ്ടെങ്കില്‍ ഒന്ന് കണ്ട്രോള്‍ ചെയ്യുന്നത് നല്ലതാണ്‌. ഇല്ലെങ്കില്‍ മുറപ്പെണ്ണിലെ നസീറിനെപ്പോലെ (ഇങ്ങേര്‍ക്ക് വിഷാദകാമുകന്റെ റോള്‍ അഭിനയിച്ചഭിനയിച്ച് ഡിപ്രെഷനൊന്നും വന്നില്ലേ? ഹീത്ത് ലെഡ്ജര്‍ ഒറ്റ റോളുകൊണ്ട് തട്ടിപ്പോയല്ലോ)

മറക്കുവാന്‍ പറയാനെന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം

എന്നിങ്ങനെ പാടിനടക്കണ്ടിവരും. സംഗതി പുറമെനിന്ന് നോക്കുമ്പോള്‍ ശുദ്ധഭോഷ്കാണ്‌. മറന്നുപോയി എന്ന് (ആത്മാര്‍ത്ഥമായി) ദിവസത്തില്‍ എത്രതവണ പറയാറുണ്ട്? അപ്പോള്‍ വ്യക്തിയെ മറക്കാതെ അയാളുമായുള്ള ബന്ധം കാരണമുള്ള വിഷാദം ടോണ്‍ ഡൗണ്‍ ചെയ്യാനെങ്കിലും അധികം വിഷമമില്ലാതെ സാധിക്കില്ലേ?

ബന്ധങ്ങളിലെങ്കിലും, മറ്റേയാള്‍ തനിക്കു വേണ്ടിയാണ്‌ സൃഷ്ടിക്കപ്പെട്ടത് എന്ന രീതിയില്‍ ചിന്തിക്കാതിരിക്കുക

कभी कभी मेरे दिल में ख्याल आता है
कि जैसे तुझको बनाया गया है मेरे लिए
तू अब से पहले सितारों में बस रही थी कहीं
तुझे ज़मीं पे बुलाया गया है मेरे लिए

ഇങ്ങനത്തെ വിചാരവും വച്ചിരുന്നാല്‍ പ്രശ്നമാകും. തന്നെക്കൂടാതെ മറ്റേ വ്യക്തിക്ക് ഒരു ലോകമുണ്ടെന്ന് അംഗീകരിക്കുന്നതുവഴി ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ഒരു ദിവസം പെട്ടെന്ന് ഈ ലോകത്തില്‍ നിന്ന് പുറത്തായി എന്നു കരുതി അധികം വിഷാദിക്കേണ്ട കാര്യമില്ല.

ദുഃഖം എല്ലാവര്‍ക്കുമുള്ളതാണ്‌, വൈരാഗികള്‍ക്കൊഴികെ. താവോ (ഡൗ) പറയുന്നപോലെ എല്ലാം let go ചെയ്യാനായാല്‍ നഷ്ടങ്ങള്‍ ദുഃഖകാരണമാകില്ല, കാരണം, നഷ്ടപ്പെടാന്‍ ഒന്നും നമ്മുടേതായിരുന്നില്ലല്ലോ. എന്നാല്‍ ഫലമിച്ഛിക്കാതെ കര്‍മ്മം ചെയ്യാന്‍ തന്നെ നമ്മെക്കൊണ്ടാവില്ല. അപ്പോള്‍ നഷ്ടവും അനുബന്ധിച്ചുള്ള ദുഃഖവും പ്രതീക്ഷിച്ചുകോണ്ടേ ജീവിക്കാവൂ.

ഇത്രയേ ഉള്ളൂ. സോ സിമ്പിള്‍. എന്നാലും ആരും ഇങ്ങനെ ചിന്തിക്കുന്നില്ല എന്നെനിക്കുറപ്പാണ്‌. അല്ലെങ്കില്‍ സിനിമകളിലധികവും പ്രണയത്തെക്കുറിച്ചാകുമോ? മലയാളം, ഹിന്ദി ഭാഷകളിലൊക്കെ പത്ത് പടമെടുത്താല്‍ അഞ്ചെണ്ണം പ്രണയസാഫല്യത്തെക്കുറിച്ചും മൂന്നെണ്ണം പ്രണയനൈരാശ്യത്തെക്കുറിച്ചും ആയിരിക്കും (റെഫറന്‍സ് : 73% Statistics are made just like that).

അല്ല ഞാനിപ്പം ഇതൊക്കെ എന്തിനാ എഴുതുന്നത്? കയ്യിലിരിപ്പ് വച്ച് പ്രണയനൈരാശ്യത്തിന്‌ സാധ്യത കുറവാണ്‌ (എങ്കിലും എനിക്കൊരു ഗേള്‍ഫ്രണ്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതല്ലാതെ worldly ആയി എന്നില്‍ നിന്ന് യാതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും എന്റെ ഒരു ജൂനിയര്‍). സുഹൃത്തുക്കളും അധികമൊന്നുമില്ല. ന്നാലും, ചില പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍, അതിലെ വരികള്‍ ശ്രദ്ധിക്കുമ്പോള്‍, ഇങ്ങനെ ചൊറിഞ്ഞുവരും.....

Sunday, 30 August 2009

മതിലുകള്‍

ന്യൂ ഡല്‍ഹിയില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് ഏതാണ്ട് 700 കിലോമീറ്ററാണ് ദൂരം. കോഴിക്കോട്ടേക്കാകട്ടെ ഏതാണ്ട് 2500 കിലോമീറ്ററോളം. ഡല്‍ഹിക്കാരുടെ ഹിന്ദിയും ഇസ്‌ലാമാബാദുകാരുടെ ഉറുദുവും തമ്മില്‍ എന്തൊക്കെ അന്തരമുണ്ടെങ്കിലും ഹിന്ദിയും മലയാളവും തമ്മിലുള്ളതിനെക്കാള്‍ കുറവേയുള്ളൂ.

എന്റെ ഒരു സുഹൃത്ത് ഡല്‍ഹിക്കാരനാണ്. പാക്കിസ്താനികളെ ഹോസ്റ്റല്‍ മെസ്സിലെ ഭക്ഷണത്തെക്കാളും വെറുക്കുന്നു. 1971-ലെ യുദ്ധത്തില്‍ ഇന്ത്യ പാക്കിസ്താന്‍ കീഴടക്കി കാശ്മീര്‍ കൈവശപ്പെടുത്തണമായിരുന്നു എന്നും അമേരിക്ക ഇറാഖില്‍ ചെയ്തതുപോലൊരു കളി കളിക്കണമായിരുന്നുവെന്നും അഭിപ്രായപ്പെടുന്നു. ഒര് പാക്കിസ്താനി പട്ടാളക്കാരനെ കൊല്ലാന്‍ പറ്റിയാല്‍ ജീവിതത്തില്‍ വേറെ എന്തൊക്കെ നേട്ടങ്ങളുണ്ടായാലും സി.വി യില്‍ ഏറ്റവും മുകളിലായി അത് എഴുതി വയ്ക്കും എന്ന് പറയുന്ന മറ്റൊരു കൂട്ടുകാരന്‍ എനിക്കുണ്ട്.

എന്നെക്കാള്‍ അവരുടെ ഭാഷയ്ക്കും സംസ്കാരത്തിനും കൂടുതല്‍ പരിചയം അതിര്‍ത്തിക്കപ്പുറത്തെ മനുഷ്യനെയാണ്. എന്നിരുന്നാലും ഒരു രാജ്യത്തെ ജനതയെ മൊത്തം വെറുക്കാന്‍ മാത്രമേ അവര്‍ക്ക് സാധിക്കൂ.

എന്തുകൊണ്ട്?

ഭൂതകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും ചരിത്രത്തില്‍ ഉത്തരങ്ങളുണ്ട്. കുറ്റം എല്ലാവരുടേതുമാണ്‌.

Q : You're locked in a room with Saddam Hussein, Adolf Hitler, and a Pakistani. You have a gun with ONLY two bullets. What do you do?
A : Shoot the Pakistani twice to make sure he's dead.

ചിരി മുഴങ്ങട്ടെ

ദേശസ്നേഹം എന്നാല്‍ നമുക്ക് അയല്‍ക്കാരോടുള്ള വെറുപ്പാണ്‌ - അത് ചൈനയായാലും പാക്കിസ്താനായാലും.

നാം മതിലുകള്‍ ഉണ്ടാക്കിവച്ചു. അതില്‍പിന്നെ വെറുക്കാനല്ലാതെ നമുക്ക് സാധിക്കില്ല. അതിര്‍ത്തികള്‍ ഒരിക്കലും വിദ്വേഷത്തിന്റെ പാഠങ്ങളല്ലാതെ പഠിപ്പിക്കുന്നില്ല. വ്യത്യാസങ്ങളില്‍ സാമ്യം കണ്ടെത്താന്‍ നാം ഒരിക്കലും ശ്രമിക്കാറുമില്ല. സ്വന്തത്തോടുള്ള സ്നേഹവും അന്യനോടുള്ള വെറുപ്പും ഒന്നല്ല എന്ന് മനസ്സിലാക്കാനും നമുക്കാകുന്നില്ല.

രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ഉയരത്തില്‍ മതിലുകള്‍ കെട്ടി വിദ്വേഷത്തിന്റെ കോട്ടകള്‍ തീര്‍ക്കാന്‍ എളുപ്പമല്ല. വര്‍ഗ്ഗീയകലാപങ്ങള്‍. എണ്ണമില്ലാത്ത മനുഷ്യജീവനുകള്‍. ഗാന്ധി. മനസ്സുകളിലും അതിര്‍ത്തിയിലും യുദ്ധങ്ങള്‍. രക്തത്തിന്റെയും കണ്ണുനീരിന്റെയും പുഴകള്‍. വിലയും ചെറുതല്ല.

എന്നാലും നമുക്കിത് അത്ര വിഷമകരമായി തോന്നാറില്ല. ദിനവും മനസ്സുകള്‍ക്കിടയില്‍ മതിലുകള്‍ കെട്ടി ശീലിച്ചവരാണ്‌ നാം. മുന്നിലിരിക്കുന്ന വ്യക്തിയോട് ഒന്നും മിണ്ടാതെ രണ്ടു നിമിഷം ഇരുന്നു നോക്കൂ. വെവ്വേറെ ലോകങ്ങളില്‍ ജീവിക്കാന്‍ ശ്രമിക്കുന്നവരാണ് നാം. പരസ്പരം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഗാലക്സികളെപ്പോലെ നിരന്തരം അകന്നുകൊണ്ടിരിക്കുന്നവരാണ്‌.

പറഞ്ഞു നോക്കുക വെറുതെ
നിങ്ങള്‍ക്കെത്ര കിളിയുടെ പാട്ടറിയാം
എത്ര മരത്തിന്‍ തണലറിയാം

കാക്കത്തൊള്ളായിരം അല്ലേ?

എന്നാല്‍,

എത്ര മനസ്സിന്‍ നോവറിയാം
എത്ര മുഖത്തിന്‍ നേരറിയാം

ഉയരത്തില്‍ മതിലുകള്‍ കെട്ടി ജീവിച്ചവര്‍ക്ക് അപ്പുറത്തെന്താണ്‌ എന്നതിനെക്കുറിച്ച് എന്തറിയാം?

ചില്ലുമേടകളാണ്‌ മതിലുകളെക്കാള്‍ നല്ലത്. പക്ഷെ അവ തകര്‍ക്കപ്പെടുമോ എന്ന ഭയമാണ്‌ നമുക്ക്. കിണറ്റിലെ തവളകളായി പുറമെയൊരു ലോകമുണ്ടെന്ന് വിശ്വസിക്കുക പോലും ചെയ്യാതെ ജീവിക്കുന്നത് ഇതിലും എത്രയോ ഭേദമാണ്‌.

മതിലുകള്‍ക്കുള്ളില്‍ കോട്ടയിലെ ഇരുട്ടില്‍ ജീവിതം തള്ളിനീക്കുന്ന നമ്മിലേക്ക് പ്രകാശം എപ്പോഴാണ്‌ ഇറങ്ങിവരുക?

तमसो मा ज्योतिर्गमय

Thursday, 13 August 2009

മാറ്റം

वक्त ने किया क्या हसीं सितम
तुम रहे न तुम हम रहे न हम

കാലത്തിനനുസരിച്ച് മാറാത്തതായി ജീവിതത്തില്‍ എന്തെങ്കിലുമുണ്ടോ? ക്വാണ്ടം ബലതന്ത്രത്തിലെ stationary state മാതിരി ഒരു സാധനം?

ഇഷ്ടാനിഷ്ടങ്ങളില്‍ മാറ്റം വരാന്‍ ഒരു നിമിഷം മതി. ബന്ധങ്ങളില്‍ മാറ്റം വരാന്‍ ഉറപ്പനുസരിച്ച് അല്‍പം കാലം. വിശ്വാസങ്ങളില്‍ മാറ്റം വരാന്‍ ഒരു സംഭവം. ഓര്‍മ്മകള്‍ പോലും പൂര്‍ണ്ണമായി തുടച്ചുനീക്കപ്പെടാനും അധികകാലം വേണ്ട.

കഴിഞ്ഞ ദിവസത്തെ ചിന്തകള്‍ ഒരു പട്ടികയില്‍ എഴുതി വച്ചത് ഇന്ന് വായിച്ചുനോക്കിയാല്‍ എത്ര കാര്യങ്ങള്‍ അവിശ്വസിനീയമായുണ്ടാകും? കഴിഞ്ഞ വര്‍ഷത്തേതായാലോ? പത്തു വര്‍ഷം മുമ്പ്?

ഭൂതകാലത്തിലെ ഞാനും ഇന്നത്തെ ഞാനും തമ്മില്‍ സാമ്യങ്ങളെക്കാള്‍ വ്യത്യാസങ്ങളല്ലേ കൂടുതല്‍? എങ്കില്‍ പിന്നെ ഈ മാറിക്കൊണ്ടിരിക്കുന്ന അസ്തിത്വത്തില്‍ സ്ഥായിയായുള്ള 'ഞാന്‍' എന്താണ്‌? ജീവിതത്തില്‍ ചോദ്യങ്ങളാണോ ഉത്തരങ്ങളെക്കാള്‍ കൂടുതല്‍? കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്വത്വത്തെക്കുറിച്ച് നൂറു ചോദ്യങ്ങള്‍ ചോദിച്ചാല്‍ എത്രയെണ്ണത്തിന്‌ മറുപടി വരും?

तुम भी खो गए हम भी खो गए
एक रह पर चलके दो कदम

ഒരേ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ എത്ര പെട്ടെന്നാണ്‌ ലംബമായ പാതകളിലൂടെ നീങ്ങാന്‍ തുടങ്ങുന്നത്? കാലടികള്‍ ഒപ്പിച്ച് നടക്കാതിരിക്കുന്നതാണ്‌ നല്ലത്, കാരണം അനുരണനം നഷ്ടമാകുമ്പോള്‍ ഏകാന്തത ഭീകരമായിരിക്കും.

ജീവിതത്തിന്റെ ജ്യാമിതി യൂക്ലീഡിയന്‍ ആണ്‌. അതിനാല്‍ ഒരിക്കല്‍ നേര്‍രേഖകള്‍ കൂട്ടിമുട്ടിയ ശേഷം വേര്‍പിരിയുന്നത് എന്നെന്നേക്കുമായായിരിക്കും.

മാറ്റങ്ങളില്‍ നിന്ന് നാം ഒന്നും പഠിക്കുന്നില്ല എന്നു മാത്രം. ഒരു കാലം കഴിഞ്ഞാല്‍ പക്വത്യ്ക്ക് ഫുള്‍ സ്റ്റോപ്പ് വീഴുന്നു. അനുഭവം ഏറ്റവും കൂടുതല്‍ കാലം പഠിപ്പിക്കാന്‍ ശ്രമിച്ച അദ്ധ്യാപകനായിരിക്കാം. പക്ഷെ അങ്ങേരുടെ വിജയശതമാനം മഹാ മോശമാണ്‌.

യാത്ര മാത്രം തുടരുന്നു. പാതയോ ലക്ഷ്യമോ ഇല്ലാതെ. കണ്ട സ്ഥലങ്ങള്‍ തന്നെ വീണ്ടും കാണാന്‍ തുടങ്ങിയാലും ഉള്ളിലെ മാറ്റം മൂലം ഒന്നും തിരിച്ചറിയാതെ പോകുന്നു.

जायेंगे कहाँ सूझता नहीं
चल पड़े मगर रास्ता नहीं
क्या तलाश है कुछ पता नहीं

തിരയുന്നത് കാണാതിരിക്കുന്നത് തിരയുന്നതെന്തെന്ന് അറിയാത്തതുകൊണ്ടാണ്‌. പക്ഷെ തിരച്ചിലിലാണ്‌ കാര്യം. ലക്ഷ്യമോ ഫലമോ പ്രധാനമല്ല. അതിനാല്‍ മാറ്റത്തിനിടയിലും ഉള്ളിലും പുറത്തും എന്തെങ്കിലുമൊക്കെ തിരഞ്ഞുകൊണ്ടിരിക്കുക