Friday 21 May 2010

ഒന്നാം വാരം

ഞാനാകെ ചൂടിലാണ്.

ഒരു അപ്പാര്‍ട്ട്മെന്റില്‍ മൂന്ന് ഇന്ത്യക്കാര്‍ (ഇറ്റാലിയനെ വിട്ടുകള - അതൊരു രാത്രിഞ്ചരനാണ്). വല്ലതും തിന്നാനുണ്ടാക്കല്‍ (എന്നുവച്ചാല്‍ ടിന്നിലടച്ച സാധനം ചൂടാക്കല്‍), പാത്രം കഴുകല്‍, വീട് വൃത്തിയാക്കല്‍ ഒക്കെ സ്വയം ചെയ്യണം. ഇതിന്റെ പകുതി പണിയില്ലാഞ്ഞിട്ടുകൂടി ഐഐടിയില്‍ എനിക്ക് പ്രാന്തായിട്ടുണ്ട്. സ്വയം പുകഴ്ത്തരുതല്ലോ; ഇങ്ങനത്തെ പണിയൊക്കെ ഞാന്‍ എത്ര നന്നായി ചെയ്യും എന്ന് ഉമ്മയോട് ചോദിച്ചാല്‍ പറഞ്ഞുതരും. ഇപ്പോള്‍ റൊട്ടേഷനനുസരിച്ച് ബാത്ത്റൂമിലെ സിങ്ക് കഴുകി വരുകയാണ് (ആക്ച്വലി രണ്ട് ബാത്ത്റൂമുണ്ട്. മറ്റേതിലെ സിങ്ക് ഒന്ന് കണ്ടതോടെ അത് അടുത്ത റൊട്ടേഷന്‍കാരന് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്ന് ഞാന്‍ ബുദ്ധിപൂര്‍വം തീരുമാനിച്ചു). ഉരച്ചുരച്ച് വന്നപ്പോള്‍ ആരോടൊക്കെയോ തോന്നിയ ദേഷ്യം മറക്കാന്‍ വേണ്ടി ഞാന്‍ സില്‍സില രണ്ടു പ്രാവശ്യം കണ്ടു. മറന്നു. അതുകൊണ്ട് സിങ്ക് കഴുകിയതിന്റെ ഭീകരമായ വര്‍ണ്ണനകളൊന്നും ബ്ലോഗിലിടാന്‍ പറ്റിയില്ല.

കാല്‍ടെക്കില്‍ വന്ന ശേഷമുള്ള ആദ്യത്തെ വര്‍ക്കിങ്ങ് വീക്ക് കഴിഞ്ഞു. വല്ലാത്തൊരു വീക്ക് തന്നെയായിരുന്നു. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ അഡ്ജസ്റ്റ്മെന്റ് കച്ചറകളില്‍ ടോയ്ലറ്റ് പേപ്പര്‍ ഒരുവിധം തഴങ്ങി. ചതുരപ്പിന്നിന് അഡാപ്റ്റര്‍ വാങ്ങി.

ഇനി ജെറ്റ്ലാഗിന്റെ കാര്യം. വന്ന രാത്രി ഞാന്‍ അടിപൊളിയായി ഉറങ്ങി. അടുത്ത ദിവസവും വലിയ പ്രശ്നമൊന്നും തോന്നിയില്ല. എന്തോന്ന് ജെറ്റ്ലാഗ്? പക്ഷെ ഉച്ച കഴിഞ്ഞപ്പോള്‍ തോളിന് ചെറിയൊരു വേദന. അണ്‍സൈന്റിഫിക്കായി യാത്രയിലാകെ ബാഗുതൂക്കിയതിന്റെ ഫലമായിരിക്കും. വല്ലാത്ത ക്ഷീണവും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഒന്ന് മയങ്ങാന്‍ കിടന്നു. വല്ലാതെ ഉച്ചയ്ക്കുറങ്ങിയാല്‍ ശരിയാവില്ലെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. മൂന്നരയ്ക്ക് അലാറം വച്ചു. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ഏഴരയേ ആയിട്ടുള്ളൂ. അന്ന് രാത്രി ഉറങ്ങാനേ പറ്റിയില്ല. പിന്നെ ഇന്നലെ വരെ ഇതുതന്നെയായിരുന്നു. രാത്രി ഉറക്കത്തിന് വലിയ കുഴപ്പമില്ലെങ്കിലും പകല്‍, പ്രത്യേകിച്ച് ഉച്ചയോടടുത്ത്, വല്ലാതെ ഉറക്കം വരും. അപ്പഴാണ് പ്രൊഫസറോടും പി.എച്.ഡി. സ്റ്റുഡന്റ്സിനോടും സംസാരിക്കേണ്ടി വരുക. പിന്നെ ഓരോ ബുക്കും പേപ്പറും വായിക്കാനുമുണ്ടാകും. കണ്ണടയാതിരിക്കണമെങ്കില്‍ കൈകൊണ്ട് തുറന്നുപിടിക്കണം. ആ, ഇപ്പോഴേതാണ്ട് ശരിയായിട്ടുണ്ട്.

പക്ഷെ അതിലും വലിയ പ്രശ്നം ഭക്ഷണമായിരുന്നു. ഇവിടെ വെജിറ്റേറിയന്മാരൊക്കെ എങ്ങനാണോ ജീവിക്കുന്നത്? സാലഡില്‍ പോലും പന്നിയിറച്ചിയാണ്. ഒരു സാധനത്തിലും ഉപ്പും മുളകുമില്ല. കോഴിയില്‍ വരെ മധുരമിടുകയും ചെയ്യും. കാല്‍ടെക്കിലെ കഫേയിലാണെങ്കില്‍ എല്ലാത്തിനും ഒടുക്കത്തെ വിലയുമാണ്. കുറച്ച് സാധനങ്ങള്‍ തരക്കേടില്ലാത്തതുണ്ട്. കണ്ടുപിടിക്കുക, തിന്നുക.

ഞായറാഴ്ച്ച തീറ്റയും ഉറക്കവും ഷോപ്പിങ്ങുമൊക്കെയായി അങ്ങനെ പോയി. തിങ്കളാഴ്ച ആദ്യത്തെ വര്‍ക്കിങ്ങ് ഡേ ആണ്. രാവിലെ പോയി മെന്ററെ കാണണം. ചില പ്രശ്നങ്ങളുണ്ടായിട്ടുള്ളത് ആദ്യം ശരിയാക്കണം.

പ്രശ്നം എന്തെന്ന് വിശദീകരിക്കുന്നതിനു മുമ്പ് ആദ്യം ഇവിടെ എത്തിപ്പെട്ടതെങ്ങനെയെന്ന ചരിത്രം പറയാം. സര്‍ജ് എന്നാല്‍ ഐഐടി കാന്‍പൂര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗവേഷണത്തിന് പ്രചോദനം നല്‍കാനുള്ള ഒരു പരിപാടിയാണ്. കുറേ കുട്ടികള്‍ പ്രൊജക്റ്റ് പ്രൊപ്പോസല്‍ സബ്മിറ്റ് ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട മസോക്കിസ്റ്റുകള്‍ (ഒരു ലോഡുണ്ടാകും) വേനല്‍ക്കാലത്ത് 45 ഡിഗ്രി ചൂടില്‍ ഐഐടിയില്‍ ഇരുന്ന് പ്രൊജക്റ്റ് ചെയ്യുന്നു. ഇതിന് പുറമെ നാല് അന്താരാഷ്ട്രസ്ഥാപനങ്ങളുമായി - കാല്‍ടെക്, റൈസ് സര്‍വകലാശാല, എകോള്‍ പോളിടെക്നിക്, എകോള്‍ സെന്‍ട്രല്‍ - എക്സ്ചേഞ്ച് പ്രോഗ്രാമുകളുമുണ്ട്. മൂന്ന് വിദ്യാര്‍ത്ഥികളെ അങ്ങോട്ടയക്കുന്നു, മൂന്നുപേരെവരെ ഇങ്ങോട്ടെടുക്കുന്നു. ഈ അന്താരാഷ്ട്ര എക്സ്ചേഞ്ച് എന്ന് പറയുന്നത് കിട്ടാന്‍ അല്പം വിഷമമാണ്. CPI എട്ടരയോ മറ്റോ ഉണ്ടെങ്കിലേ അപ്ലൈ ചെയ്യാന്‍ തന്നെ പറ്റൂ. അതുള്ള ഒരുമാതിരി എല്ലാവനും അപ്ലൈ ചെയ്യുകയും ചെയ്യും. അതില്‍ നിന്നാണ് പന്ത്രണ്ട് പേരെ തിരഞ്ഞെടുക്കുക. നാല് സ്ഥലമുള്ളതില്‍ കാല്‍ടെക്കും എകോള്‍ പോളിടെക്നിക്കും ഏറ്റവും ഹോട്ട് ചോയ്സസ് ആണ്. അതുകൊണ്ട് ഈ സ്ഥലങ്ങളില്‍ കയറിപ്പറ്റാനായാല്‍ ബയോഡാറ്റയുടെ വെയിറ്റ് കൂടും എന്നതുകൊണ്ടുകൂടിയാണ് പലരും അപ്ലൈ ചെയ്യാറുള്ളത്.

കഴിഞ്ഞ വര്‍ഷം സര്‍ജിന് അപ്ലൈ ചെയ്തില്ല. ഐഐടി ബോംബേയില്‍ ഒരു കുടുസ്സുമുറിയില്‍ ചൂടത്ത് ഒരു മാസം കഴിഞ്ഞു (കുഴപ്പമില്ല, അത് ടിഐഎസ്ബിയിലെ രണ്ടാഴ്ച്ചകൊണ്ട് മുതലാക്കി). ഇപ്രാവശ്യം ഏതായാലും ഒരു ഇന്റര്‍നാഷണല്‍ ടൂറൊപ്പിക്കാന്‍ പറ്റിയാല്‍ തരക്കേടില്ല എന്ന് തോന്നി. സര്‍ജ് കിട്ടാന്‍ എന്തുചെയ്യണമെന്ന് ഞങ്ങള്‍ ആറുപേര്‍ ഗൂഢാലോചന നടത്താന്‍ തുടങ്ങി. സിദ്ധാര്‍ത്ഥിനും ലോഹാനിക്കും പോകണമെന്നില്ല. അര്‍ണബ് ജര്‍മ്മനിയിലേക്ക് ദാദ് പ്രോഗ്രാം വഴി പോകാനാണ് നോക്കുന്നത്. അപ്പോള്‍ ഞാനും ശുഭായുവും അമര്‍ത്യയും സര്‍ജിന് അപ്ലൈ ചെയ്യാന്‍ തിരുമാനിച്ചു. മൂന്നുപേരും കാല്‍ടെക്കാണ് ആദ്യ ഓപ്ഷന്‍ കൊടുത്തത്. അമര്‍ത്യയ്ക്ക് സെലക്ഷന്‍ കിട്ടാന്‍ സാധ്യത കുറവാണ് - അവന്റെ CPI അത്ര നന്നല്ല. CPI ആണ് സര്‍ജ് സെലക്ഷന് കണക്കാക്കുന്ന ഏറ്റവും പ്രധാന (സത്യം പറഞ്ഞാല്‍ ആകെയുള്ള) ഘടകം എന്നാണ് മുന്‍വര്‍ഷങ്ങളില്‍ നിന്നുള്ള അനുഭവം. അതുകൊണ്ട് പ്രൊജക്റ്റ് പ്രൊപ്പോസലും പ്രസന്റേഷനും അസാമാന്യമായി കുളമാക്കാതിരുന്നാല്‍ എനിക്കും ശുഭായുവിനും ഈസിയായി സെലക്ഷന്‍ കിട്ടും.

അപ്ലൈ ചെയ്തു. ശുഭായു ജനറല്‍ റിലേറ്റിവിറ്റി പഠിച്ചിട്ടുണ്ട്. അതുപയോഗിക്കുന്ന ഒരു പ്രൊജക്റ്റും ചെയ്തിട്ടുണ്ട്. അതിന്റെ കണ്ടിന്വേഷനായി ഒരു സൂപ്പര്‍ പ്രൊജക്റ്റ് പ്രൊപ്പോസല്‍ അവനുണ്ടാക്കി. അമര്‍ത്യയും കഴിഞ്ഞ വേനലവധിക്ക് ചെയ്ത ഏതോ സ്പെക്ട്രോസ്കോപി പ്രൊജക്റ്റിന്റെ കണ്ടിന്വേഷനായി ഒരു പ്രൊപ്പോസലുണ്ടാക്കി. എനിക്കാകെ ആധിയായി. ഇതിനു മുമ്പ് ചെയ്ത പ്രൊജക്റ്റൊന്നും കണ്ടിന്യൂവബിളല്ല. പുതിയ ഒറിജിനല്‍ ഐഡിയയൊന്നും ഇല്ലതാനും. ഉണ്ട്, പക്ഷെ അതുമായി ബന്ധപ്പെട്ട ഗവേഷണമൊന്നും ഈ സ്ഥലങ്ങളിലൊന്നും നടക്കുന്നില്ല. ഡെഡ്‌ലൈനിന്റെ തലേ ദിവസം ഞാന്‍ പശുവിനെ പിടിച്ച് തെങ്ങില്‍ കെട്ടാന്‍ തീരുമാനിച്ചു. മുമ്പ് ഊട്ടി റേഡിയോ ദൂരദര്‍ശിനിയില്‍ വച്ച് ഇന്റര്‍പ്ലാനെറ്ററി സിന്റിലേഷന്‍ ഉപയോഗിച്ച് സൗരക്കാറ്റിന്റെ വേഗം കണക്കാക്കുന്ന ഒരു പ്രൊജക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. സൂര്യന്റെ സക്രിയതയുമായി ചെറിയ ബന്ധമുണ്ടായിരുന്നു. അതിന്റെ ബാക്ക്ഗ്രൗണ്ടില്‍ സൗരകളങ്കങ്ങള്‍, ഷ്വാബെ ചക്രം, ഹിമയുഗം, ലോകാവസാനം (ന്റമ്മോ) എന്നിവയെയെല്ലാം കൂട്ടിക്കുഴച്ച് ഒരു പ്രൊപ്പോസലുണ്ടാക്കി. പ്രസന്റേഷനുണ്ടാക്കാനും കാര്യമായ വായന ആവശ്യം വന്നില്ല. പ്രസന്റേഷനില്‍ ചേര്‍ക്കാന്‍ മൂന്നുനാല് പേപ്പറുകളുടെ ലിങ്ക് വേണമായിരുന്നു - അതൊപ്പിച്ചു. പ്രസന്റേഷന്റെ തലേ രാത്രി ഞങ്ങള്‍ മൂന്നുപേരും ഒരു റിഹേഴ്സലും നടത്തി. പ്രസന്റേഷന്‍ നന്നായി പോയി. വിഷയത്തില്‍ കാര്യമായി വിവരമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ കുടുങ്ങുമായിരുന്നു. പക്ഷെ കെമിസ്ട്രി പ്രൊഫസറോട് സോളാര്‍ ഫിസിക്സിനെക്കുറിച്ച് പത്തുമിനിറ്റ് പ്രസന്റേഷന്‍ കൊടുക്കാന്‍ ആര്‍ക്കും പറ്റും. ചോദിച്ച ചോദ്യമൊക്കെ വല്ലാതെ എളുപ്പവുമായിരുന്നു. ഏതായാലും റിസള്‍ട്ട് വന്നപ്പോള്‍ എനിക്ക് കാല്‍ടെക്കിലേക്ക് കിട്ടി, ശുഭായുവിന് എകോള്‍ പോളിടെക്നിക്കിലേക്കും.

ഇനിയാണ് ശരിക്കുള്ള പണി കിടക്കുന്നത്. കാല്‍ടെക്കുകാര്‍ പ്രൊപ്പോസലും റിസര്‍ച്ച് ഇന്ററസ്റ്റും വായിച്ച് ഒരു മെന്ററെ കണ്ടുപിടിക്കും. വിസയും മറ്റ് നൂലാമാലകളും ഒക്കെ നമ്മള്‍ ഒപ്പിക്കുകയും വേണം. പശുവിനെ തെങ്ങില്‍ കെട്ടിയ പ്രൊപ്പോസലായതുകൊണ്ട് മെന്ററെ കണ്ടുപിടിക്കാന്‍ അവര്‍ക്കായില്ല. ഇഷ്ടപ്പെട്ട അഞ്ച് വിഷയങ്ങളുടെ ലിസ്റ്റുകൊടുക്കാന്‍ പറഞ്ഞു. കൊടുത്തു. എന്നിട്ടും അവര്‍ക്ക് ആളെ കിട്ടുന്നില്ല. ഒടുക്കം അഞ്ച് പ്രൊഫസര്‍മാരുടെ ലിസ്റ്റ് കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ കാല്‍ടെക് ഫിസിക്സ്, ആസ്ട്രോണമി ഡിപ്പാര്‍ട്മെന്റ് ആകെ പരതി. എനിക്ക് അല്‍പമെങ്കിലും വിവരമുള്ള കാര്യങ്ങളില്‍ വര്‍ക്ക് ചെയ്യുന്ന ആരുമില്ല. ഒടുവില്‍ തട്ടിക്കൂട്ടി ഒരു ലിസ്റ്റുണ്ടാക്കി. അതില്‍ നിന്ന് ഫ്രൊഫ. സ്റ്റേള്‍ ഫിന്നി എന്നെ മെന്റര്‍ ചെയ്യാമെന്ന് സമ്മതിച്ചു. മെന്ററെ കിട്ടിയാല്‍ പിന്നെ ഡിസ്കഷന്‍ വഴി പുതിയൊരു പ്രൊപ്പോസലുണ്ടാക്കി ഏപ്രില്‍ 15-ന് മുമ്പ് അപ്‌ലോഡ് ചെയ്യണമെന്നാണ്. ഏപ്രില്‍ 14 ആയിട്ടും എന്റെ മെയിലിനൊന്നും മെന്റര്‍ മറുപടിയയക്കാതിരുന്നപ്പോള്‍ ഞാന്‍ എക്സ്റ്റന്‍ഷന്‍ ചോദിച്ചു. കാല്‍ടെക്കിലെത്തുന്നതിന് മുമ്പ് ശരിയാക്കിയാല്‍ മതിയെന്ന് അവര്‍ ഇളവ് തന്നു. ഇവിടേക്ക് വരുന്നതിന് രണ്ട് ദിവസം മുമ്പും മെന്ററുടെ മെയില്‍ വരാതായപ്പോള്‍ ഞാന്‍ രണ്ട് പേപ്പര്‍ വായിച്ച് വേഗായി ഒരു പ്രൊപ്പോസല്‍ എഴുതി (കഴിഞ്ഞ മൂന്ന് മാസം ഞാന്‍ എന്തെടുക്കുകയായിരുന്നു എന്ന് ചോദിക്കരുത്). ഇത് വല്ലാതെ വേഗാണല്ലോ എന്ന് കാല്‍ടെക്. അവരെ തല്‍ക്കാലത്തേക്ക് പറഞ്ഞ് സമാധാനിപ്പിച്ചു.

സാധനം ഒന്ന് പെട്ടെന്ന് കോണ്‍ക്രീറ്റ് ആക്കി എടുക്കണം. മൈനാകും രാഘവും പ്രൊപ്പോസലുകള്‍ മുമ്പേ ശരിയാക്കിയതാണ്. നമ്മള്‍ മാത്രം ഇങ്ങനെയായാല്‍ ശരിയാകില്ല. അപ്പോള്‍ വര്‍ത്തമാനകാലത്തിലേക്ക് വരാം. ഇതാണ് പ്രൊഫസറെ കണ്ട് ശരിയാക്കേണ്ടത്. പത്തുമണിക്ക് ഞാന്‍ കാണാന്‍ വരുന്നുണ്ടെന്നുപറഞ്ഞ് ഏഴുമണിക്ക് ഒരു മെയിലയച്ചു. കഴിഞ്ഞ മൂന്നുമാസമായി എഴുതിയ എത്രയോ മെയിലുകള്‍ക്ക് വരാഞ്ഞ മറുപടി ഇപ്പോള്‍ കിട്ടി : ശരി.

പോയി കണ്ടു. വളരെ നല്ല മനുഷ്യന്‍. പ്രൊജക്റ്റിന് നാലഞ്ച് ചോയ്സ് തന്നു. ഞാന്‍ ഉണ്ടാക്കിയ രണ്ട് പ്രൊപ്പോസലുമായും യാതൊരു ബന്ധവും ഒന്നിനുമില്ല (മൈനാകിന്റെയും രാഘവിന്റെയും കാര്യവും ഇങ്ങനെത്തന്നെയാണെന്ന് പിന്നെ അറിഞ്ഞു). പ്രൊഫസര്‍ ഒക്കെ വിശദീകരിച്ചുതരുമ്പോള്‍ ഞാനിരുന്ന് ഉറക്കം തൂങ്ങുകയായിരുന്നു. എനിവേ, എനിക്ക് നന്നായി ചെയ്യാന്‍ പറ്റുമെന്ന് ആത്മവിശ്വാസം തോന്നിയ ഒരു ടോപ്പിക്കുണ്ട്. അത് കോഡിങ്ങാണ് - വേണ്ടെന്നുവച്ചു. രണ്ടുമൂന്ന് കൊല്ലമായി പ്രൊജക്റ്റുകളും ജുഗുനുവും പ്രോഗ്രാമിങ്ങ് കോണ്ടസ്റ്റുകളും ഒക്കെയായി കോഡിങ്ങ് തന്നെ ചെയ്യുന്നു. അതുകൊണ്ട് ഇന്ററസ്റ്റിങ്ങ് ആയി തോന്നിയ ഒരു തിയറി പ്രൊജക്റ്റ് ആണ് ഞാന്‍ തിരഞ്ഞെടുത്തത്. ഇരട്ട തമോദ്വാരങ്ങള്‍ക്ക് ചുറ്റുമുള്ള അക്രീഷന്‍ ഡിസ്കുകളെക്കുറിച്ചായിരുന്നു ഇത്. വളരെ രസമുള്ള ടോപ്പിക്കാണ്. പക്ഷെ ഒന്നുരണ്ട് പ്രശ്നങ്ങളുണ്ട്. ഒന്നാമത്, എനിക്ക് അഞ്ചു പൈസക്ക് ജനറല്‍ റിലേറ്റിവിറ്റി അറിയില്ല. ആവശ്യമുള്ള സാധനം വായിച്ചെടുക്കണം. രണ്ടാമതായി, പേപ്പറുകളില്‍ ഉപയോഗിച്ചുകാണുന്ന ചില മാത്തമാറ്റികല്‍ മെത്തേഡുകളും അത്ര വശമില്ല. മൂന്നുകൊല്ലം ഐഐടിയില്‍ ഫിസിക്സ് പഠിച്ചു. എഞ്ചിനിയറിംഗ് ഡ്രോയിങ്ങും ഇനോര്‍ഗാനിക് കെമിസ്ട്രിയും ഇലക്ട്രോണിക്സും സോഷ്യോളജിയും വരെ ഇത്രകാലം കൊണ്ട് കോഴ്സില്‍ വന്നിട്ടുണ്ട്. ഇതുപോലെ ആവശ്യമുള്ള വക മാത്രമില്ല.

മുണ്ടുമുറുക്കിയുടുത്തേ നിന്നെ
ഇക്കണ്ടകാലം പഠിപ്പിച്ചു
എന്ത് കുന്തം പഠിച്ചെന്റെ ചെക്കാ
എന്തേ നിന്നെ പഠിപ്പിച്ചു

കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആയകാലത്ത് ശുഭായു ചെയ്തപോലെ മര്യാദയ്ക്ക് വല്ലതും സ്വയം വായിച്ചുവച്ചാല്‍ മതിയായിരുന്നു. ഒരാഴ്ച കുത്തിയിരുന്ന് വായിച്ചു. ഇപ്പോള്‍ ഏതാണ്ട് മനസ്സിലായി വരുന്നുണ്ട് (ഐ മീന്‍, മാത്തമാറ്റികല്‍ മെത്തേഡ്സ്. റിലേറ്റിവിറ്റി വായിച്ചെടുക്കാന്‍ ഈ കാലമൊന്നും പോര). ആദ്യം വിചാരിച്ചതിനെക്കാള്‍ അടിപൊളിയാണ് വിഷയം. കുറച്ചുകൂടി വായിക്കാനുണ്ട്. അതു കഴിഞ്ഞ് പുതിയ മോഡലുണ്ടാക്കാന്‍ തുടങ്ങണം.

ഇതിനിടയ്ക്ക് ആ കോഡിങ്ങ് പ്രൊജക്റ്റിലും ഒരു കൈ നോക്കി. നക്ഷത്രപരിണാമത്തെക്കുറിച്ചുള്ള മെസ സോഫ്റ്റ്വെയര്‍ മോഡ്യൂളുകള്‍ ഉപയോഗിക്കണം. ആ സാധനം എന്റെ ലാപ്ടോപ്പില്‍ തന്നെ സെറ്റപ് ചെയ്യാന്‍ കുറേ പാടുപെടേണ്ടി വന്നു. ജിഫോര്‍ട്രാന്‍ 4.5 ഉണ്ടെങ്കിലേ അത് കമ്പൈല്‍ ചെയ്യൂ. മെസ ഉപയോഗിച്ച് ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്ന ഒരു പി.എച്ച്.ഡി സ്റ്റുഡന്റുകൂടി സ്റ്റേളിനുണ്ട് : ജിങ്ങ് ലുവാന്‍. അവള്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്വന്തം ലാപ്ടോപ്പില്‍ മെസ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നോക്കുന്നു. ഞാന്‍ ഒന്ന് തലയിട്ടുനോക്കി. മാക്ബുക്കാണ്. കാടാണ്. ഹലോ വേള്‍ഡ് പ്രോഗ്രാം പോലും അതില്‍ കമ്പൈല്‍ ചെയ്യാന്‍ പറ്റില്ല. ഇന്‍സ്റ്റാള്‍ ചെയ്ത പകുതി സോഫ്റ്റ്വെയറെങ്കിലും ബ്രേക്ക് ചെയ്യാതെ ആവശ്യം നടക്കില്ല. മാക്കിനെക്കുറിച്ച് എനിക്ക് വലിയ (സോറി, തീരെ) വിവരവുമില്ല. അതവിടെ ഇട്ടു. ജിങ്ങിന്റെ ഡെസ്ക്ടോപ്പാണെങ്കില്‍ ജാംബവാന്‍ സ്വന്തം കൈ കൊണ്ട് ഫെഡോറ 5 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു മെഷീനാണ്. അതിലും കുറേ കളിച്ചുനോക്കി. ആവശ്യമുള്ള ലൈബ്രറികള്‍ താങ്ങാനുള്ള ത്രാണി ആ ഓഎസ്സിനില്ല. അതും അങ്ങനെ വച്ചു. ഇപ്പോള്‍ ജിങ്ങ് പുതിയ ലാപ്ടോപ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് :)

കഴിഞ്ഞ ദിവസം ഓഫിസില്‍ സ്വന്തം ഡെസ്ക് കിട്ടി. മൂന്ന് ബുദ്ധിജീവികളുടെ നടുവിലാണ്. ലാപ്ടോപ്, പുസ്തകങ്ങള്‍, ബോര്‍ഡ് - മൂന്നുപേരും ഈ സാധനങ്ങളേ രാവിലെത്തൊട്ട് വൈകുന്നേരം വരെ ഉപയോഗിക്കാറുള്ളൂ. നല്ലത്. സ്വസ്ഥം. ഓഫീസ് ബില്‍ഡിങ്ങ് മാത്രം കൊണാപ്പാണ്. വഴി കണ്ടുപിടിക്കാന്‍ വളരെ പ്രയാസമാണ്. ചതുരത്തിലോ വൃത്തത്തിലോ ഒന്നുമല്ലാതെ ഇപ്പോള്‍ പൊളിഞ്ഞുവീഴുമെന്ന് തോന്നിപ്പിക്കുന്ന maze പോലുള്ള ഒരു സാധനം. ഫിസിക്സുകാര്‍ക്ക് വട്ടാണെന്നാണ് ഇവിടെയും പൊതുജനാഭിപ്രായം എന്ന് തോന്നുന്നു.

ഇതിന്റെ ഇടയില്‍ തീറ്റയും ഷോപ്പിങ്ങും. നാടാകെ മാളുകളാണ്. സാധനങ്ങളുടെ വിലയ്ക്കൊന്നും ഒരു സെന്‍സുമില്ല. ഒരു ഇസ്തിരിപ്പെട്ടിക്കും തലയിണയുറയ്ക്കും ഒരേ വിലയാണ്. ഇവിടെനിന്ന് വീട്ടിലേക്ക് വിളിക്കാനുള്ള റേറ്റ് ഐഐടിയില്‍ നിന്ന് വീട്ടിലേക്ക് വിളിക്കുന്നതിലും കുറവാണ്. ഞാന്‍ ചിന്തിക്കുന്ന പരിപാടി നിര്‍ത്തി. തിന്നാന്‍ ഇടയ്ക്ക് അപാര്‍ട്മെന്റിലിരുന്ന് ബ്രെഡ് കഴിക്കും. രാവിലെയും ഉച്ചയ്ക്കും മിക്കപ്പോഴും കാല്‍ടെക്കിനുള്ളിലെ ചാന്‍ഡ്‌ലെര്‍ കഫേയിലാണ്. ഒന്നുരണ്ടുതവണ മൈനാകിന്റെയും രാഘവിന്റെയും കൂടെ സബ്‌വേയില്‍ പോയി. ഒരു തവണ ഒരു മെക്സിക്കന്‍ റെസ്റ്റാറന്റിലും പോയി ഭക്ഷണം കഴിച്ചു - അവര്‍ക്ക് മാത്രം ഇപ്പോഴും ഉപ്പിലും മുളകിലുമുള്ള വിശ്വാസം നഷ്ടമായിട്ടില്ല. ജിങ്ങ് ഒരുതവണ ഒരു ജപ്പാനീസ് റെസ്റ്റാറന്റില്‍ കൊണ്ടുപോയി സൂഷിയും വാങ്ങിത്തന്നു. ചോപ്സ്റ്റിക്സ് ഉപയോഗിച്ച് ആദ്യമായി ഭക്ഷണം കഴിച്ചു. എനിക്ക് പരിചയമുള്ള രണ്ടുമൂന്ന് പൂര്‍വവിദ്യാര്‍ത്ഥികളെയും കണ്ടു.

ഇനി ഒന്നുരണ്ടാഴ്ച ശരിക്കിരുന്ന് വായിക്കണം. ഇല്ലെങ്കില്‍ പ്രൊജക്റ്റാകെ വെള്ളത്തിലാകും. ഇടയ്ക്ക് ഒന്നുരണ്ട് ലോങ്ങ് ലീവ് വരുന്നുണ്ട്. ലോസ് ആഞ്ചലസും (ഹോളിവുഡ്, ഡിസ്നിലാന്റ്) സാന്‍ഫ്രാന്‍സിസ്കോയും കാണണം. അതിനിടയ്ക്ക് രാഘവിനെ കൊല്ലാനോ പട്ടിണികിടന്ന് ചാവാനോ തോന്നാതിരുന്നാല്‍ മതിയായിരുന്നു.

പിന്‍കുറിപ്പ്:
* ശുഭായുവിന് സര്‍ജ് സെലക്ഷന്‍ കിട്ടിയെങ്കിലും വിസ ശരിയാകാത്തതുകൊണ്ട് എകോളിലേക്ക് പോകാന്‍ പറ്റിയില്ല. അവനിപ്പോള്‍ ഐഐടിയിലിരുന്ന് ഒരു പ്രൊജക്റ്റ് ചെയ്യുകയാണ്. അര്‍ണബിന് ദാദ് കിട്ടി. അമര്‍ത്യയും സിദ്ധാര്‍ത്ഥും വിവേക് ലോഹാനിയും ഐഐടിയിലിരിക്കുന്നു.
* ഇപ്പോള്‍ വാതിലില്‍ മുട്ടിയ ഒരു സെക്യൂരിറ്റിക്കാരന്‍ ഇന്നലെ രാത്രി ആരോ വന്ന് വാതിലിന്റെ പിടിയില്‍ നായ്ക്കാട്ടം തേച്ചിരുന്നു എന്നു പറഞ്ഞു. വാട്ട്???

* യാത്രയിലെ ചിത്രങ്ങള്‍ ഇവിടെ അപ്‌ലോഡ് ചെയ്യുന്നുണ്ട്

4 comments:

  1. കൊള്ളാം വിവരണം... അപ്പോ ഇതാണല്ലേ ഇവിടങ്ങളിലൊക്കെ പണികള്‍...

    ഇനിയും വിഷയം കിട്ടിയില്ലെങ്കില്‍ ഞാനും ഒരു വിഷയം പറയാം
    ആ ഫോട്ടോയില്‍ കാണുന്ന ആമയില്ലേ, ആമ 300 വര്‍ഷത്തോളം ജീവിക്കുമത്രേ.. അതെങ്ങാനും പോയി ഒരു ബ്ലാക്ക്ഹോളില്‍ വീണാല്‍ എത്രവര്‍ഷം ജീവിതം നീട്ടിക്കിട്ടും എന്നു പറഞ്ഞ് ഒരു പ്രൊജക്റ്റ് ചെയ്തോളൂ..
    വേണേല്‍ ഹ്വാക്കിന്‍സ് വികിരണം പോലെ ഒരു ആമവികിരണം കൂടി കണ്ടെത്താനായേക്കും!!

    ReplyDelete
  2. ആമ ബ്ലാക്ക്ഹോളിലേക്ക് വീഴുമ്പോള്‍ ടൈഡല്‍ ബലങ്ങള്‍ കാരണം ആദ്യം ശരീരം നീട്ടിക്കിട്ടും : http://en.wikipedia.org/wiki/Spaghettification
    പ്രൊക്രസ്റ്റസിന്റെ കിടക്കയിലേതുപോലെ നീണ്ടു വലിഞ്ഞ് പരലോകയാത്ര വേഗത്തിലാക്കാമെന്നല്ലാതെ ആമക്ക് വേറെ ആയുസ്സിന്റെ കാര്യത്തില്‍ ഗുണമൊന്നുമുണ്ടാകാന്‍ പോകുന്നില്ല :)

    ReplyDelete
  3. ബ്ലാക്ക് ഹോളില്‍ സമയം ചുരുങ്ങുന്നതു മൂലം ചിലപ്പോള്‍ ജീവിതം നീട്ടിക്കിട്ടാല്ലോ.. (ചത്തുപോയില്ലെങ്കില്‍...)

    ReplyDelete
  4. നല്ല വിവരണം. നടുവിലത്തെ ആ scientific explanation ഒഴിച്ചാല്‍ ബാക്കി എല്ലാം മനസ്സിലായി.

    ReplyDelete